Kerala
ട്രെയിനിന് നേരെ കല്ലേറിഞ്ഞ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
തിങ്കളാഴ്ച രാത്രി 9.50 ഓടെ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.
കോഴിക്കോട്| ട്രെയിനിന് നേരേ കല്ലേറുണ്ടായതിനെ തുടർന്ന് കോളജ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജരും ഫറോക്ക് പോലീസ് അസി കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
കോഴിക്കോട് പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50 ഓടെ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.
ആലുവ യു സി കോളജ് വിദ്യാര്‍ഥിനിയായ ഐശ്വര്യ ആലുവയില്‍ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു വിദ്യാര്‍ഥിനി. കടലുണ്ടിക്കും ഫറോക്കിനുമിടയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.താടിയെല്ലിന് ഗുരുതരപരുക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്ടപ്പെട്ടു.





