National
റിസോര്‍ട്ടിന്റെ മറവില്‍ വേശ്യാലയം നടത്തി മേഘാലയ ബി ജെ പി നേതാവ്; റെയ്ഡ്, 73 പേര്‍ അറസ്റ്റില്‍
റിസോര്‍ട്ടില്‍ വേശ്യാലയം നടത്തിയതിനാലാണ് ബി ജെ പി നേതാവ് ഒളിവില്‍ പോയതെന്ന് മേഘാലയ പോലീസ് അറിയിച്ചു.
ഷില്ലോംഗ് | മേഘാലയ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വേശ്യാലയം പ്രവര്‍ത്തിച്ചതായി കണ്ടെത്തി പോലീസ്. ബി ജെ പി നേതാവ് ബെര്‍ണാര്‍ഡ് എന്‍ മരക് എന്ന റിംപുവിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയ പോലീസ്, 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബെര്‍ണാഡിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. വെസ്റ്റ് ഗാരോ ഹില്‍ ജില്ലയിലെ ടുരയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ വെള്ളിയാഴ്ച രാത്രിയും ഇന്ന് പകലുമാണ് റെയ്ഡ് നടന്നത്. റിസോര്‍ട്ടിലെ കേബിന്‍ പോലുള്ള വൃത്തിഹീനമായ മുറികളില്‍ പൂട്ടിയിട്ട ആറ് കുട്ടികളെയും പോലീസ് കണ്ടെത്തി.
റിസോര്‍ട്ടില്‍ വേശ്യാലയം നടത്തിയതിനാലാണ് ബി ജെ പി നേതാവ് ഒളിവില്‍ പോയതെന്ന് മേഘാലയ പോലീസ് അറിയിച്ചു. ഗാരോ ഹില്‍ സ്വയംഭരണ ജില്ലാ കൗണ്‍സിലിലെ ജനപ്രതിനിധിയാണ് ബെര്‍ണാര്‍ഡ്. കീഴടങ്ങിയ സായുധ സംഘം നേതാവ് കൂടിയാണ്.
അതേസമയം, ഒളിവില്‍ പോയിട്ടില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ബെര്‍ണാര്‍ഡ് പറഞ്ഞു. മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മ തന്നെ ലക്ഷ്യംവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസിലടക്കം പ്രതിയായ ബെര്‍ണാര്‍ഡ് നേരത്തേയും നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.







