Connect with us

Kerala

മൊബൈല്‍ ഫോണ്‍ കളവ് പോയെന്ന് പറഞ്ഞ് പരാതി നല്‍കാനെത്തിയയാള്‍ പോലീസ് ജീപ്പുമായി കടന്നു; പിടിയില്‍

തൃശൂര്‍ ചാവക്കാട് തൊഴിയൂര്‍ സ്വദേശി കല്ലുവളപ്പില്‍ ഹംസത്ത് (49) ആണ് ജീപ്പുമായി പോയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Published

|

Last Updated

കണ്ണൂര്‍ | സൈബര്‍ പോലീസ് ഓഫീസില്‍ പരാതി നല്‍കാനെത്തിയയാള്‍ പോലീസ് ജീപ്പുമായി കടന്നുകളഞ്ഞു. തൃശൂര്‍ ചാവക്കാട് തൊഴിയൂര്‍ സ്വദേശി കല്ലുവളപ്പില്‍ ഹംസത്ത് (49) ആണ് ജീപ്പുമായി പോയത്. ഇയാളെ പിന്നീട് പോലീസ് പിടികൂടി.

കണ്ണൂര്‍ സൈബര്‍ പോലീസ് ഓഫീസിന്റെ മുറ്റത്തു നിന്നാണ് ഹംസത്ത് ജീപ്പുമായി കടന്നുകളഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം.

തന്റെ മൊബൈല്‍ ഫോണ്‍ കാണാതായെന്ന് പറഞ്ഞ് ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ ആദ്യം എത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. വിവരങ്ങള്‍ ശേഖരിച്ച ശേഷം തൊട്ടടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. സൈബര്‍ പോലീസ് സ്റ്റേഷനിലെത്തിയ ഹംസത്ത് ഓഫീസിന്റെ വാതിലുകള്‍ അടച്ചിട്ടിരിക്കുന്നത് കണ്ട് അധികൃതരെ വിളിച്ചു നോക്കിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലത്രെ. തുടര്‍ന്ന്, താക്കോല്‍ സഹിതം മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് സ്റ്റാര്‍ട്ടാക്കിയ ഇയാള്‍ മുനീശ്വരന്‍ കോവിലിന് സമീപത്തെ പെട്രോള്‍ പമ്പിലെത്തി. ഇന്ധനം നിറക്കാന്‍ പറഞ്ഞ പ്രതി ബില്ല് പോലീസിന്റെ അക്കൗണ്ടില്‍ ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു.

പിന്നീട് ശ്രീനാരായണ പാര്‍ക്കിന് സമീപത്തെ തട്ടുകടയിലെത്തി. ഇയാള്‍ എന്തൊക്കെയോ വിളിച്ചുപറയുന്നത് കേട്ട് സംശയം തോന്നിയ തട്ടുകടക്കാര്‍ ജീപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

Latest