Connect with us

Kerala

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിം കോടതിയിലേക്ക്

രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടുന്നത്

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരു സഫോടനക്കേസില്‍ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയെ ഉടന്‍ സമീപിക്കും. വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ചിരിക്കുന്ന ഹരജി പിന്‍വലിച്ചാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ മൂന്നാഴ്ചക്ക് മുമ്പ് പക്ഷാഘാത ലക്ഷണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്, എം ആര്‍ ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരിന്നു. പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ (ഇന്റേണല്‍ കരോട്ടിട് ആര്‍ട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷിക്ക് കുറവ് തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന്, കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബെംഗളൂരുവിലെ സൗഖ്യ ഹോസ്പിറ്റല്‍, നാരായണ ഹൃദയാലയ തുടങ്ങിയ ആശുപത്രികളിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തിരിന്നു. ഡോക്ടര്‍മാര്‍ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും കിഡ്നിയുടെ പ്രവര്‍ത്തനക്ഷമത (ക്രിയാറ്റിന്റെ അളവ് കൂടിയ സ്ഥിതി) വളരെ കുറഞ്ഞ സാഹചര്യത്തില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കൽ അതീവ സങ്കീര്‍ണമായിരിക്കും എന്നതിനാല്‍ അതിന് തയ്യാറായിരുന്നില്ല.

സര്‍ജറിക്കും അതിന് മുമ്പുള്ള പരിശോധനകള്‍ക്കും വേണ്ടി നല്‍കുന്ന ഡൈ ഇന്‍ജക്ഷനുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമത കുറവായ കിഡ്നിയുടെ പ്രവര്‍ത്തനം നിശ്ചലമാകുമെന്ന സാഹചര്യം ഉണ്ടായേക്കാം എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കമാരംഭിച്ചത്.

നിലവില്‍ ബെംഗളൂരു സ്ഫോടനക്കേസ് വിചാരണ നടത്തുന്ന പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കുമെന്നും തുടര്‍ന്ന് അടുത്ത ദിവസം തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

ദീര്‍ഘകാലങ്ങളായി ഉയര്‍ന്ന അളവില്‍ തുടരുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും മഅ്ദനിയുടെ കിഡ്നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവ് വളരെ ഉയര്‍ന്ന് തന്നെ തുടരുന്ന സാഹചര്യത്തില്‍ ദിവസത്തിലെ മുഴുവന്‍ സമയവും ശരീരത്തില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്.

കണ്ണിന്റെ കാഴ്ച കുറയുകയും ശരീരം കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്യുന്നു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീര്‍ഘ നാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകള്‍ക്ക് സംഭവിച്ച ബലക്ഷയം നിമിത്തം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകരമുള്ള ചികിത്സകള്‍ വേണ്ടവണ്ണം ഫലപ്രദമാകാത്ത അവസ്ഥയും തുടരുന്നുണ്ട്.