Connect with us

Kerala

പതിനാലുകാരിയോട് ലൈംഗികാതിക്രമം; ലാബ് ഉടമ അറസ്റ്റില്‍

പ്രതി ഫോണ്‍ വാങ്ങിക്കൊടുത്തത് മാതാപിതാക്കളുടെ അറിവോടെയാണെന്ന് പോലീസ്.

Published

|

Last Updated

പത്തനംതിട്ട | പതിനാലുകാരിയോട് ലൈംഗികാതിക്രമം കാട്ടുകയും മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ അയച്ചുകൊടുക്കുകയും ചെയ്ത ലാബ് ഉടമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പട്ടൂര്‍ ആസ്റ്റര്‍ ലാബ് ഉടമ ഓമല്ലൂര്‍ ആറ്റരികം ചെറിയമംഗലത്ത് വീട്ടില്‍ അജിത് സി കോശി (57) ആണ് തിരുവനന്തപുരം പൂജപ്പുരയില്‍ നിന്നും അറസ്റ്റിലായത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് നാട്ടില്‍ ജോലിയുണ്ട്. പിതാവ് വിദേശത്താണ്. പ്രതിയുടെ അതിക്രമം സംബന്ധിച്ച് അറിഞ്ഞിട്ടും നിയമസ്ഥാപനങ്ങളെ അറിയിക്കാതെ മറച്ചുവച്ചതിന് മാതാപിതാക്കളെ കേസില്‍ രണ്ടും മൂന്നും പ്രതികളാക്കി പത്തനംതിട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഈ മാസം 17 വരെയുള്ള കാലയളവിലാണ് സംഭവങ്ങളുണ്ടായത്. ലാബില്‍ വച്ച് പ്രതി ലൈംഗികാതിക്രമം കാട്ടിയ വിവരം ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന മാതാപിതാക്കള്‍ ഇയാളെ താക്കീത് ചെയ്തിരുന്നതായി പറയുന്നു. പിന്നീട് മാതാപിതാക്കളുടെ അറിവോടെ ഇയാള്‍ കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി. ഫോണിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും നിരന്തരം അയയ്ക്കാന്‍ തുടങ്ങി. വീഡിയോ കോള്‍ വഴി സംസാരിക്കുകയും ശബ്ദസന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ഇക്കാര്യവും പെണ്‍കുട്ടി മാതാവിനോട് പറഞ്ഞുവെങ്കിലും പോലീസിലോ മറ്റോ അറിയിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല.

പ്രതി തുടര്‍ന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായുള്ള വിവരം ഈമാസം 19ന് ക്ലാസ് ടീച്ചറെ കുട്ടി അറിയിച്ചു. അങ്ങനെയാണ് പോലീസില്‍ വിവരമെത്തുന്നത്. 20ന് വനിതാ പി എസ് എസ് എച്ച് ഒ. കെ ആര്‍ ഷെമിമോള്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണും പ്രതിയുടെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ രേഖപ്പെടുത്തി. മലയാലപ്പുഴ എസ് എച്ച് ഒ. ബി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ് ഐ. കെ ആര്‍ രാജേഷ് കുമാര്‍, എസ് സി പി ഒ. ധന്യ രാജലക്ഷ്മി, സി പി ഒമാരായ രഞ്ജിത്ത്, ബിപിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Latest