Connect with us

KSU

കെ എസ് യുവില്‍ തമ്മിലടി; അഭിജിത്തിനെതിരെ ഒരു വിഭാഗം

വാട്സാപ്പ് ചാറ്റുകള്‍ പുറത്തായി

Published

|

Last Updated

കണ്ണൂര്‍ | കെ എസ് യു സംസ്ഥാന കമ്മിറ്റിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ചോര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ രാജിവെച്ച് പുനഃസംഘടനക്ക് വഴിയൊരുക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം വാട്സാപ്പിൽ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതു സംബന്ധിച്ച തര്‍ക്കത്തിന്റെ ശബ്ദ സന്ദേശങ്ങളും സ്‌ക്രീന്‍ ഷോട്ടുകളുമാണ് കെ എസ് യു പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടത്.

സംസ്ഥാന കമ്മിറ്റി വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായ വി പി അബ്ദുർ റഷീദ്, കൊല്ലം ജില്ലാ അധ്യക്ഷന്‍ വിഷ്ണു വിജയന്‍ എന്നിവരാണ് പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തുവന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് കൂടിയായ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ അജ്മല്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാര്‍ തുടങ്ങിയവരും നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ മുന്നോട്ട് വെച്ച പുനഃസംഘടനാ മാനദണ്ഡങ്ങളെ എതിർത്ത് രംഗത്ത് വന്നു.
കണ്ണൂര്‍ സർവകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ അഭിജിത്ത് യാതൊരു ഇടപെടലും നടത്തിയിെല്ലന്ന് പ്രവര്‍ത്തകര്‍ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത് സംബന്ധിച്ച വിഷയം തൊട്ട് ആരംഭിച്ച ചര്‍ച്ചയിലാണ് കാലാവധി കഴിഞ്ഞ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ച് പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന ചര്‍ച്ചയിലേക്ക് എത്തിയത്.

രണ്ട് വര്‍ഷമാണ് കെ എസ് യു കമ്മിറ്റിയുടെ കാലാവധി. എന്നാല്‍ അഞ്ച് വര്‍ഷം ആയിട്ടും പുനഃസംഘടന നടത്താതെ ഏത് വിധേനയും കടിച്ചുതൂങ്ങാനാണ് സംസ്ഥാന പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ വിമര്‍ശിച്ചു. അതേപോലെ ബ്ലോക്ക് പ്രസിഡന്റുമാരെയും സെനറ്റ് അംഗങ്ങളെയും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കില്ലെന്ന് പറയുന്നത് യാതൊരു പ്രവര്‍ത്തന പാരമ്പര്യവും ഇല്ലാത്ത തന്റെ അടുപ്പക്കാരായ കടലാസ് ഭാരവാഹികളെ നിയമിക്കാനുള്ള കെ എസ് യു പ്രസിഡന്റിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സംസ്ഥാന ഭാരവാഹികളായ ടിനു പ്രേം, എ എ അജ്മല്‍ എന്നിവര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്ന ശബ്ദ സന്ദേശങ്ങളും ഗ്രൂപ്പില്‍ നിന്ന് ചോര്‍ന്നിട്ടുണ്ട്.