Connect with us

Kerala

കിഫ്ബി മസാല ബോണ്ട്: ഇ ഡിയുടെ സമന്‍സ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്റെ ഹരജിയില്‍ വിധി ഇന്ന്

ആഗസ്റ്റ് 10നാണ് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്.

Published

|

Last Updated

കൊച്ചി |  കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നല്‍കിയ ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ ജസ്റ്റിസ് വിജി അരുണ്‍ ആണ് വിധി പ്രസ്താവിക്കുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ആഗസ്റ്റ് 10നാണ് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്.

മസാല ബോണ്ട് വിതരണത്തില്‍ ഫെമ നിയമ ലംഘനം ആരോപിക്കുന്ന ഇ ഡി, താന്‍ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഹരജിയില്‍ ഐസക്ക് പറയുന്നു. ഫെമ ലംഘനം അന്വേഷിക്കാന്‍ ഇഡിയ്ക്ക് അധികാരമില്ലെന്നും റിസര്‍വ് ബേങ്ക് ആണ് അന്വേഷിക്കേണ്ടതെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേ സമയം ഇഡി അന്വേഷണത്തിനെതിരായ ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ അപക്വം ആണെന്നും, ഇ ഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികള്‍ക്ക് കഴിയില്ലെന്നും ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്.അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാനാണ് ഐസക് ശ്രമിക്കുന്നതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഫെമ നിയമ ലംഘനം അന്വേഷിക്കാന്‍ ഇഡി്ക്ക് അധികാരമുണ്ടെന്നും ഐസക് കുറ്റക്കാരനാണോ അല്ലയോ എന്ന് പ്രാഥമിക ഘട്ടത്തില്‍ പറയാന്‍ ആകില്ലെന്നുമാണ് ഇഡി നിലപാട്. കിഫ്ബി മസാല ബോണ്ട് വിതരണത്തില്‍ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതികളുടെയും സിഎജി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ഇ ഡി വ്യക്തമാക്കുന്നു.