Connect with us

keralam number one

ഗ്രാമീണ തൊഴില്‍ വേതനത്തില്‍ കേരളം നമ്പര്‍ വണ്‍

കേരളം നല്‍കുന്നത് വ്യാവസായിക സംസ്ഥാനങ്ങളായ ഗുൂജാറത്തിനേക്കാളും മഹാരാഷ്ട്രയേക്കാളും രണ്ടിരട്ടികൂലി

Published

|

Last Updated

ന്യൂഡല്‍ഹി |  ഗ്രാമീണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും വേതനം നല്‍കുന്ന സംസ്ഥാനം കേരളമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. വലിയ തോതില്‍ വ്യവസായവും കൃഷിയുമെല്ലാമുള്ള മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളേക്കാള്‍ രണ്ടിരട്ടി വേതനം കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതായാണ് റിസര്‍വ് ബേങ്കിന്റെ കണക്കുകളിലുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ ഇന്ത്യന്‍ ലേബര്‍ ജേണലിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍.

ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തിലെ വേതനം. ഒരു ഗ്രാമീണ തൊഴിലാളിക്ക് (കാര്‍ഷികേതര വിഭാഗത്തിലെ പുരുഷന്മാര്‍) കേരളത്തില്‍ 2020-21 വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 677.6 രൂപ കൂലി ലഭിക്കുന്നു. എന്നാല്‍ ദേശീയ തലത്തില്‍ ഇത് 315.3 രൂപയാണ്.എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ ഇത് 262.3 രൂപ മാത്രമാണ്.

വികസനത്തിന്റേയും വ്യവസായവത്കരണത്തിന്റേയും മാതൃകയായി ചൂണ്ടിക്കാട്ടപ്പെടുന്ന ഗുജറാത്തില്‍ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 286.8 രൂപയും ബിഹാറില്‍ ശരാശരി 289.3 രൂപയും ലഭിക്കുന്നു. കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്നാടുമാണ്. ജമ്മുകശ്മീരില്‍ 483 രൂപയും തമിഴ്നാട്ടില്‍ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികള്‍ക്ക് ശരാശരി പ്രതിദിനം കിട്ടുന്നത്.

ഗ്രാമീണ കാര്‍ഷിക ഖേലയില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തില്‍ കേരളം തന്നെയാണ് ഒന്നാമത്. ഗ്രാമീണ കര്‍ഷക തൊഴിലാളികള്‍ക്ക് കേരളത്തില്‍ 706.5 രൂപയാണ് ശരാശരി ഒരു ദിവസം ലഭിക്കുന്നത്. ജമ്മുകശ്മീരില്‍ 501.1 രൂപയും തമിഴ്നാട്ടില്‍ 432.2 രൂപയും ലഭിക്കുന്നു. ദേശീയ ശരാശരി 309.9 രൂപയാണ്.ഗുജറാത്തില്‍ 213.1 രൂപയും മഹാരാഷ്ട്രയില്‍ 267.7 രൂപയുമാണ് പ്രതിദിനം നല്‍കുന്നത്. പഞ്ചാബില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് 357 രൂപയും ഹരിയാണയില്‍ 384.8 രൂപയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിര്‍മാണ മേഖലയില്‍ കേരളം മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. 829.7 രൂപ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നുണ്ട്. ദേശീയ ശരാശരി362.2 രൂപ മാത്രമാണ്. തമിഴ്നാട്ടില്‍ 468.3 രൂപയും മഹാരാഷ്ട്രയില്‍ 347.9 രൂപയുമാണ് നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ പ്രതിദിന കൂലി.