Kerala
കേരളത്തിലെ തോൽവി ഗൗരവകരമായ തിരിച്ചടി; പിഴവുകൾ തിരുത്തുമെന്ന് സി പി ഐ എം, സി പി ഐ ദേശീയ നേതൃത്വങ്ങൾ
രണ്ട് ദിവസം നീണ്ടുനിന്ന സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, കേരളത്തിലെ തോൽവിയെ ഗൗരവകരമായ തിരിച്ചടി എന്നാണ് വിശേഷിപ്പിച്ചത്.
ന്യൂഡൽഹി | കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ ഡി എഫ്) നേരിട്ട പരാജയം ഗൗരവകരമായ തിരിച്ചടിയാണെന്ന് സി പി ഐ എം, സി പി ഐ പാർട്ടികൾ വിലയിരുത്തി. പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം നേരിട്ട ഈ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പരിശോധനയും തിരുത്തൽ നടപടികളും ഉണ്ടാകുമെന്ന് ഇടത് നേതാക്കൾ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സീറ്റുകളിൽ ബി ജെ പി വിജയിച്ചത് വലിയ ആശങ്കയ്ക്ക് കാരണമാണെന്നും നേതൃത്വം വ്യക്തമാക്കി.
രണ്ട് ദിവസം നീണ്ടുനിന്ന സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, കേരളത്തിലെ തോൽവിയെ ഗൗരവകരമായ തിരിച്ചടി എന്നാണ് വിശേഷിപ്പിച്ചത്. ബംഗാളിൽ വർഗീയവും വിദ്വേഷപരവുമായ പ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തുമാണ് ബി ജെ പി വിജയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ബി ജെ പിയുടെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ നിലപാടുകൾ കാരണമായെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതും വർഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചതും ബി ജെ പിക്ക് ഗുണകരമായി മാറിയെന്ന് പി ബി വിലയിരുത്തി.

തമിഴ്‌നാട്ടിൽ ടി വി കെ നേതാവ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് തടയാൻ ഗവർണറുടെ ഓഫീസിനെ ഉപയോഗിച്ച് ബി ജെ പി ശ്രമിച്ചതായും എം എ ബേബി ആരോപിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് വിജയ്‌യെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുവദിച്ചത്. ഡി എം കെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചതിനാൽ തമിഴ്‌നാട് സർക്കാരിൽ ചേരുന്നത് ഉചിതമല്ലെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയിൽ ചർച്ച നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനപക്ഷ നടപടികൾ സ്വീകരിച്ചിട്ടും എൽ ഡി എഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ഭരണനേട്ടങ്ങൾ എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതിനെക്കുറിച്ച് കേരള സ്റ്റേറ്റ് കൗൺസിലും എൽ ഡി എഫ് ഘടകകക്ഷികളും വിശദമായി പരിശോധിക്കും. ഇടതുപക്ഷത്തിന്റെ സ്വതന്ത്ര വോട്ട് ബാങ്കിലുണ്ടായ ചോർച്ച വസ്തുതാപരമായും ശാസ്ത്രീയമായും വിശേഷിപ്പിക്കേണ്ടതുണ്ടെന്നും പ്രതിസന്ധികൾ മറികടന്ന് ഇടതുപക്ഷം തിരിച്ചുവരുമെന്നും ഡി രാജ വ്യക്തമാക്കി.
Content Highlights:
The CPI(M) and CPI leadership described the LDF’s defeat in the Kerala Assembly elections as a “serious setback” requiring urgent introspection. General Secretary MA Baby criticized the BJP’s communal campaigns and the Congress’s soft approach toward right-wing forces, while D Raja highlighted the erosion of the Left’s independent vote base. The parties also addressed the political situation in Tamil Nadu and West Bengal following the recent polls.







