From the print
റഫയിൽ ക്രൂരത തുടർന്ന് ഇസ്‌റാഈൽ സൈന്യം; വിശന്നെത്തിയവരെ കൊന്നുതള്ളി
വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

ഗസ്സ | തെക്കൻ ഗസ്സയിൽ ഭക്ഷ ണം തേടി പോകുകയായിരുന്ന നാല് ഫലസ്തീനികളെ ഇസ്‌റാഈൽ സൈന്യം വെടിവെച്ച് കൊന്നു. നിരവധി പേർക്ക് പരുക്കേറ്റു. തെക്കൻ ഗസ്സാ നഗരമായ റഫയിലെ ഭക്ഷണ വിതരണ കേന്ദ്രം ലക്ഷ്യമാക്കി നടന്നുനീങ്ങിയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
ഇസ്‌റാഈൽ- യു എസ് നിയന്ത്രണത്തിലുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിൽ ഭക്ഷണ വിതരണം ആരംഭിച്ചതു മുതൽ തെക്കൻ ഗസ്സയിലെ വിതരണ കേന്ദ്രത്തിന് സമീപം നടക്കുന്ന ഏറ്റവും ഒടുവിലത്തെ കൂട്ടക്കൊലയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണത്തിനായി ചെന്ന ഫലസ്തീനികളെ കൂട്ടത്തോടെ സൈന്യം വെടിവെച്ച് കൊന്നിരുന്നു.
അതേസമയം, രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിൽ മാത്രമേ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ പോകാവൂവെന്നും പകൽ വെളിച്ചമില്ലാത്ത സമയം പ്രദേശം സൈനിക പ്രവർത്തന മേഖലയായി കണക്കാക്കിയതായും ഇസ്‌റാഈൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പകൽ ആറിന് ശേഷമാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പ്രോട്ടോകോൾ പാലിക്കാതെയാണ് ഗസ്സയിൽ യു എസ്- ഇസ്‌റാഈൽ നിയന്ത്രിത സംഘടനയുടെ ഭക്ഷണ വിതരണം. ഈ ഏജൻസിയോട് ഐക്യരാഷ്ട്രസഭയും മറ്റു അന്താരാഷ്ട്ര എയ്ഡ് ഏജൻസികളും സഹകരിക്കുന്നില്ല.
അതിനിടെ, ജബലിയ ക്യാമ്പിന് പടിഞ്ഞാറ് ഇസ്‌റാഈൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.