Connect with us

National

ഐപിഎല്‍ സംപ്രേക്ഷണാവകാശം: ടി വി, ഡിജിറ്റല്‍ അവകാശങ്ങള്‍ വിറ്റത് 44,075 കോടി രൂപക്ക്; റെക്കോര്‍ഡ്

ടിവി പാക്കേജ് 23,575 കോടി രൂപയ്ക്കും ഡിജിറ്റല്‍ പാക്കേജ് 20,500 കോടി രൂപയ്ക്കുമാണ് വിറ്റത്.

Published

|

Last Updated

മുംബൈ | ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) അടുത്ത അഞ്ച് സീസണുകളിലേക്കുള്ള മാധ്യമ അവകാശങ്ങളുടെ ലേലം പുരോഗമിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനായുള്ള ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍ ഇതിനകം വിറ്റുകഴിഞ്ഞു. ഒരു മത്സരത്തിന് ടിവി അവകാശം 57.5 കോടി രൂപയ്ക്കും ഡിജിറ്റല്‍ അവകാശം 50 കോടി രൂപയ്ക്കുമാണ് വിറ്റുപോയത്.

മൊത്തം 44,075 കോടി രൂപയ്ക്കാണ് ഇടപാട്. ടിവി പാക്കേജ് 23,575 കോടി രൂപയ്ക്കും ഡിജിറ്റല്‍ പാക്കേജ് 20,500 കോടി രൂപയ്ക്കുമാണ് വിറ്റത്. അവകാശം വാങ്ങിയ കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത്തവണ ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍ വിവിധ കമ്പനികള്‍ വാങ്ങിയതായി വൃത്തങ്ങള്‍ അറിയിച്ചു.

ബിസിസിഐക്ക് ഒരു ഐപിഎല്‍ മത്സരത്തിന് പകരം 105 കോടിയിലേറെ രൂപ ലഭിക്കും. ഈ രീതിയില്‍, ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശം അനുസരിച്ച്, ഐപിഎല്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ലീഗായി മാറി. ഒരു മത്സരത്തിന് 86 കോടി രൂപയുള്ള പ്രീമിയര്‍ ലീഗിനെ പിന്തള്ളിയാണ് ഐപിഎല്‍ രണ്ടാമതെത്തിയത്. ഒരു മത്സരത്തിന്റെ സംപ്രേക്ഷണവകാശത്തിന് 133 കോടി രൂപ ലഭിക്കുന്ന അമേരിക്കയിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗാണ് പട്ടികയില്‍ മുന്നില്‍.

2017-22 സീസണില്‍ 16,347.50 കോടി രൂപ മുതല്‍ മുടക്കി സ്റ്റാര്‍ ഇന്ത്യയാണ് ഐപിഎല്‍ കരാര്‍ സ്വന്തമാക്കിയിരുന്നത്. ഒരു മത്സരത്തിനുള്ള സംപ്രേക്ഷണത്തിന് 55 കോടി രൂപയാണ് ഈ കാലയളവില്‍ ബിസിസിഐക്കു ലഭിച്ചിരുന്നത്. അതാണ് ഇപ്പോള്‍ നേരെ ഇരട്ടിയായി വര്‍ധിച്ചത്.

 

Latest