From the print
അന്താരാഷ്ട്ര മുഅല്ലിം സംഗമം: മനുഷ്യനെ മനുഷ്യനായി കാണുകയെന്നത് ഇസ്‌ലാമിന്റെ തത്ത്വം- കാന്തപുരം
ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കൾക്ക് മാപ്പ് നൽകിയ ധാരാളം സംഭവങ്ങൾ പ്രവാചകന്റെ കാലത്തുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് | മനുഷ്യനെ മനുഷ്യനായി കാണുകയെന്നത് ഇസ്‌ലാമിന്റെ തത്ത്വമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അന്താരാഷ്ട്ര മുഅല്ലിം സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വത്തെ പഠിപ്പിക്കുന്ന നിരവധി സൂക്തങ്ങൾ ഖുർആനിലുണ്ട്. ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവനാണ് നല്ല മനുഷ്യനെന്നാണ് ഖുർആനിക വാചകം. ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കൾക്ക് മാപ്പ് നൽകിയ ധാരാളം സംഭവങ്ങൾ പ്രവാചകന്റെ കാലത്തുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്‌റസാ പ്രസ്ഥാനം രാജ്യത്ത് പടർന്നു പന്തലിക്കുകയാണ്. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ സിലബസ് പ്രകാരമുള്ള ധാരാളം മദ്‌റസകൾ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വന്നുകൊണ്ടിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.
രാവിലെ ആരംഭിച്ച സമ്മേളനം പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപള്ളി, അബൂഹനീഫൽ ഫൈസി തെന്നല, പ്രൊഫ. എ കെ അബ്ദുൽ ഹമീദ് എന്നിവർക്കുള്ള അവാർഡ് ദാനം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, റഹ്്മത്തുല്ല സഖാഫി എളമരം സംബന്ധിച്ചു. വിവിധ സെഷനുകളിൽ പി എസ് കെ മൊയ്തു ബാഖവി മാടവന, ഡോ. ശരീഫ്, അബ്ദു മാനിപുരം, നിസാർ സഖാഫി ക്ലാസ്സെടുത്തു.