Connect with us

covid

തിരിച്ചടിച്ച് ഇന്ത്യ; യു കെ പൗരന്മാർക്ക് സമ്പര്‍ക്ക വിലക്ക്

ഈ മാസം നാല് മുതൽ ഇന്ത്യയിലെത്തുന്ന യു കെ പൗരൻമാർക്ക് പത്ത് ദിവസത്തെ സമ്പർക്ക വിലക്ക് നിർബന്ധമാക്കി. വാക്‌സീൻ സ്വീകരിച്ചോ ഇല്ലയോയെന്ന് പരിഗണിക്കാതെയാണ് വിലക്ക്

Published

|

Last Updated

ന്യൂഡൽഹി | വാക്‌സീനെടുത്ത ഇന്ത്യക്കാർക്ക് സമ്പർക്ക വിലക്ക് നിർബന്ധമാക്കിയ യു കെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഈ മാസം നാല് മുതൽ ഇന്ത്യയിലെത്തുന്ന യു കെ പൗരൻമാർക്ക് പത്ത് ദിവസത്തെ സമ്പർക്ക വിലക്ക് നിർബന്ധമാക്കി. വാക്‌സീൻ സ്വീകരിച്ചോ ഇല്ലയോയെന്ന് പരിഗണിക്കാതെയാണ് വിലക്ക്. യു കെ നിർമിത വാക്‌സീനായ കൊവിഷീൽഡ് കുത്തിവെച്ചവർക്ക് പോലും പത്ത് ദിവസത്തെ സമ്പർക്ക വിലക്ക് നിർബന്ധമാക്കിയത് പിൻവലിക്കാൻ യു കെ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

യാത്രക്ക് 72 മണിക്കൂറിന് മുമ്പുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമേ ഇന്ത്യയിലെ വിമാനത്താവളത്തിൽ എത്തിയ ഉടനെയും തുടർന്ന് എട്ടാം ദിവസവും ആർ ടി പി സി ആർ പരിശോധനക്ക് വിധേയരാകണം. ഇന്ത്യയിലെത്തുന്ന എല്ലാ യു കെ പൗരന്മാർക്കും ഇത് ബാധകമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച വാക്‌സീന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡിനെ നിരന്തര സമ്മർദങ്ങൾക്കൊടുവിൽ ബ്രിട്ടൻ അംഗീകരിച്ചിരുന്നു. എന്നാൽ, അംഗീകൃത വാക്‌സീൻ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ യു കെ തയ്യാറായിരുന്നില്ല. ഇതോടെ ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ബ്രിട്ടനിൽ നിർബന്ധിത സമ്പർക്ക വിലക്കിന് വിധേയരാകേണ്ടി വന്നു. ഇന്ത്യയുടെ വാക്‌സീനേഷൻ സർട്ടിഫിക്കറ്റിലാണ് പ്രശ്‌നമെന്നാണ് ബ്രിട്ടൻ പറയുന്നത്. ബ്രിട്ടൻ ഈ നിലപാട് തുടരുകയാണെങ്കിൽ ഇതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം നാല് മുതൽ പ്രാബല്യത്തിൽ വരുന്ന ബ്രിട്ടൻ ഏർപ്പെടുത്തിയ നിബന്ധനകളാണ് അതേ ദിവസം മുതൽ ഇന്ത്യയും സ്വീകരിച്ചിട്ടുള്ളത്.

Latest