Connect with us

National

അനധികൃത ഖനന കേസ്; അഖിലേഷ് യാദവ് ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകില്ല

കേസിലെ സാക്ഷിയായിട്ടാണ് അഖിലേഷ് യാദവിനെ സി ബി ഐ വിളിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശിലെ അനധികൃത ഖനന കേസില്‍ ചോദ്യം ചെയ്യലിനായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് സി.ബി.ഐക്കു മുന്നില്‍ ഹാജരാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുമായി ലക്‌നോവില്‍ കൂടിക്കാഴ്ച തീരുമാനിച്ചിട്ടുള്ളതിനാല്‍ അഖിലേഷ് സിബിഐക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കി. കേസിലെ സാക്ഷിയാണ് അഖിലേഷ് യാദവെന്നും പ്രതിയല്ലെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി സമാജ്‌വാദി പാര്‍ട്ടിയെ നോട്ടമിടുകയാണ്. 2019ലും സമാനരീതിയില്‍ തനിക്ക് നോട്ടീസ് ലഭിച്ചിരുന്നുവെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

കേസിലെ സാക്ഷിയായിട്ടാണ് അഖിലേഷ് യാദവിനെ സി ബി ഐ വിളിപ്പിച്ചത്. 2012 നും 2016 നുമിടയില്‍ യു പി യിലെ ഹമിര്‍പൂര്‍ ജില്ലയില്‍ നടന്ന അനധികൃത ഖനന കേസുമായി ബന്ധപ്പെട്ടാണ് സി ബി ഐ അഖിലേഷിന് സമന്‍സ് അയച്ചിരിക്കുന്നത്. അനധികൃത ഖനനത്തിന് അനുമതി നല്‍കിയവരടക്കം പതിനൊന്ന് പേര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്തതായും ഇത് സംസ്ഥാനത്തിന് വലിയ നഷ്ടം ഉണ്ടാക്കിയതായും സി ബി ഐ വ്യക്തമാക്കി.

2016 ല്‍ അലഹബാദ് ഹൈക്കോടതിയാണ് ഹമിര്‍പൂരിലെ അനധികൃത ഖനന കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് അനുവദിക്കാനാകില്ലെന്നും കര്‍ശന നടപടി വേണമെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

 

 

 

 

Latest