Connect with us

Kerala

കരിപ്പൂരില്‍ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട; 40 കോടി വിലവരുന്ന 34 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍

രാസ ലഹരി കലര്‍ത്തിയ തായ്ലന്‍ഡ് നിര്‍മിത 15 കിലോ ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌കറ്റ് എന്നിവയും കണ്ടെത്തി

Published

|

Last Updated

കോഴിക്കോട് | കരിപ്പൂരില്‍ വീണ്ടും വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 40 കോടി രൂപ വില മതിക്കുന്ന 34 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടി. മലേഷ്യയില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീന്‍, കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരെയാണ് എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

രാസ ലഹരി കലര്‍ത്തിയ തായ്ലന്‍ഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌കറ്റ് എന്നിവയും ഇവരില്‍ നിന്ന് കണ്ടെത്തി. ലഹരി എത്തിച്ചത് തായ്‌ലാന്‍ഡില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഒമ്പത് കോടി വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് തിങ്കളാഴ്ച രാത്രിയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് ട്രാളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 പൊതികളിലായി അടുക്കിവെച്ച നിലയിലായിരുന്നു. ഇത് ഏറ്റുവാങ്ങാനെത്തിയ രണ്ട് കണ്ണൂര്‍ ജില്ലക്കാരായ ഇടവേലിക്കല്‍ സ്വദേശി റിജില്‍, തലശ്ശേരി സ്വദേശി റോഷന്‍ ആര്‍ ബാബു പിടിയിലാണ്.

തുടര്‍ച്ചയായി ലഹരി പിടികൂടുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി. ഇരു കേസുകളിലും പിടിയിലാവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Latest