Connect with us

Kerala

കാല്‍നടയായി ഹജ്ജിന്: ശിഹാബിന്റെ വിസാ അപേക്ഷ പാക് കോടതി തള്ളി

3000 കിലോമീറ്റര്‍ നടന്നു പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ എത്തി

Published

|

Last Updated

ലാഹോര്‍ | കാല്‍നടയായി ഹജ്ജിനു പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബിന്റെ വിസക്കുള്ള അപേക്ഷ പാകിസ്താന്‍ കോടതി തള്ളി. ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് കാല്‍നടയായി യാത്ര പൂര്‍ത്തിയാക്കാന്‍ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് വിസയ്ക്ക് അപേക്ഷിച്ചത്.

മലപ്പുറത്തുനിന്നു തുടങ്ങി 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാകിസ്താനിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പാകിസ്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍നടപടി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഒരു മാസമായി ശിഹാബ് അതിര്‍ത്തിയില്‍ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാക് ഹൈകോടതി തള്ളിയത്.

ശിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് ആണ് അപേക്ഷ സമര്‍പ്പിച്ചത്. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.

ഹരജിക്കാരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് അപേക്ഷ തള്ളിയത്. ശിഹാബിന്റെ പൂര്‍ണ വിവരങ്ങള്‍ ആരാഞ്ഞിരുന്നെങ്കിലും ഹര്‍ജിക്കാരന് അത് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബാബ ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ വിസ നല്‍കുന്നതുപോലെ ശിഹാബിനും വിസ അനുവദിക്കണമെന്നായിരുന്നു ലാഹോര്‍ സ്വദേശിയായ താജിന്റെ വാദം.

ശിഹാബിനെ വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ അനുവദിക്കണമെന്നും താജ് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ ഏഴിനാണു ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിത്. ഇവിടെ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്ന് ശിഹാബ് പറയുന്നു.