Connect with us

Saudi Arabia

ഹജ്ജ്: യു എ ഇ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശത്തിന് 40 പ്രബോധകര്‍; മിനയിലെയും അറഫയിലെയും ടെന്റുകള്‍ സജ്ജം

ഹാജിമാരുടെ മതപരമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് ഹോട്ട്ലൈനുകളും ഏര്‍പ്പെടുത്തി

Published

|

Last Updated

അബൂദബി | യു എ ഇയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിശുദ്ധ സ്ഥലങ്ങളില്‍ മതപരമായ ഉപദേശം നല്‍കുന്നതിനായി 40 പ്രബോധകരെ നിയോഗിച്ചു. തീര്‍ഥാടകരുടെ കാര്യാലയം അറിയിച്ചതനുസരിച്ച്, ഈ സംഘം തീര്‍ഥാടകരെ അനുഗമിക്കും. ഹാജിമാരുടെ മതപരമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് ഹോട്ട്ലൈനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് കര്‍മങ്ങള്‍ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ കാര്യാലയം പ്രതിജ്ഞാബദ്ധമാണെന്ന് യു എ ഇ തീര്‍ഥാടക കാര്യാലയത്തിലെ ഫത്വ കമ്മിറ്റി ചെയര്‍മാന്‍ നായിഫ് ഹമദ് അല്‍ ഖുത്ബി അറിയിച്ചു.

അതേസമയം, മിനയിലെയും അറഫയിലെയും യു എ ഇയുടെ ക്യാമ്പുകളുടെ ട്രയല്‍ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം പൂര്‍ത്തിയായതായി തീര്‍ഥാടക കാര്യാലയം അറിയിച്ചു. 6,228 തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍, ഭക്ഷണ സൗകര്യങ്ങള്‍, മെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന നിലവാരത്തില്‍ ലഭ്യമാക്കും.

ഈ വര്‍ഷത്തെ പ്രധാന മെച്ചപ്പെടുത്തലുകളില്‍ 400ലധികം തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥിക്കാനാവുന്ന ഒരു പള്ളി മിനയില്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ, അറഫയിലെ ക്യാമ്പുകളില്‍ ഏറ്റവും മികച്ച ശബ്ദ, ദൃശ്യ സംവിധാനങ്ങളോടു കൂടിയ പ്രത്യേക പ്രാര്‍ഥനാ ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. താപനില വര്‍ധിക്കുന്നത് കണക്കിലെടുത്ത് എല്ലാ ക്യാമ്പുകളിലും ഉയര്‍ന്ന ശേഷിയുള്ള എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍, നടപ്പാതകളില്‍ തണല്‍, മിസ്റ്റ് ഫാനുകള്‍ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. ഹാജിമാര്‍ക്ക് സുഖകരവും സുരക്ഷിതവുമായ ഹജ്ജ് യാത്ര ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സഊദിയിലെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പൂര്‍ത്തിയായതായി ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള പൊതു അതോറിറ്റി ചെയര്‍മാനും യു എ ഇ തീര്‍ഥാടക കാര്യാലയ മേധാവിയുമായ ഡോ. ഉമര്‍ ഹബ്തൂര്‍ അല്‍ ദരാഈ അറിയിച്ചു.