Connect with us

Kerala

ചികിത്സാ ചെലവുകള്‍ നിഷേധിച്ചു; മെഡിസെപ്പും ഓറിയന്റല്‍ ഇന്‍ഷ്വറന്‍സും 92,128 രൂപ നല്‍കാന്‍ ഉത്തരവ്

കുമ്പഴ വടക്ക് വീരംപറമ്പില്‍ സി എം തോമസ് കമ്മീഷനില്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് ഉത്തരവ്.

Published

|

Last Updated

പത്തനംതിട്ട | മെഡിസെപ്പില്‍ അംഗമായിരുന്നയാള്‍ക്ക് ചികിത്സാ ചെലവുകള്‍ നിഷേധിച്ചതിന് നല്‍കിയ ഹരജിയില്‍ മെഡിസെപ്പ് ചെയര്‍മാന്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറും ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും ചേര്‍ന്ന് 92,128 രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. കുമ്പഴ വടക്ക് വീരംപറമ്പില്‍ സി എം തോമസ് കമ്മീഷനില്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് ഉത്തരവ്. പരാതിക്കാരന്‍ സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ അംഗമാണ്. 2022 ജൂണിലാണ് മെഡിസെപ്പ് സ്‌കീമില്‍ അംഗമായത്. ജൂലൈയില്‍ വിരമിച്ചു.

500 രൂപ മാസം തോറും പോളിസി വിഹിതമായി ഇന്‍ഷ്വറന്‍സ് സ്‌കീമില്‍ സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. 2023 ജുലൈ 27 ന് തോമസിനെ പനിയും ചുമയും ബാധിച്ച് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഇദ്ദേഹത്തിന് പ്രമേഹവും ശ്വാസകോശസംബന്ധമായ അസുഖങ്ങളും ഉണ്ടെന്ന് വ്യക്തമായി. 29 വരെ ആശുപത്രിയില്‍ ചികിത്സ നടത്തി. ഡിസ്ചാര്‍ജ് ആയപ്പോള്‍ ആശുപത്രി അധികൃതര്‍ 38,360 രൂപയുടെ ബില്‍ നല്‍കി. മെഡിസെപ്പിന്റെ ഉപഭോക്താവായതിനാല്‍ ചികിത്സാ ചെലവ് അവര്‍ തന്നുകൊള്ളുമെന്നാണ് അഡ്മിറ്റ് ചെയ്തപ്പോള്‍ തന്നെ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. ആശുപത്രി അധികൃതര്‍ ബില്ലും മറ്റ് പോളിസി രേഖകളും ഇന്‍ഷ്വറന്‍സ് കമ്പനിക്ക് അയച്ചു കൊടുത്തെങ്കിലും അന്നേ ദിവസം രാത്രി ഒമ്പതിന് ബില്ലുകള്‍ നിരസിച്ചതായുള്ള അറിയിപ്പ് ആശുപത്രിക്ക് ലഭിച്ചു.

ബില്ല് അടയ്ക്കാന്‍ കൈവശം പണമോ മറ്റാരും സഹായിക്കാനോ ഇല്ലാതിരുന്നതിനാല്‍ ആശുപത്രി അധികൃതര്‍ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തില്ല. പിന്നീട് ജൂലൈ 31 നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രിയില്‍ തുടര്‍ന്നതു വഴി 8,768 രൂപ അധിക ബില്‍ കൂടി അടയ്‌ക്കേണ്ടി വന്നു. ഇതു കാരണം തനിക്ക് പണനഷ്ടവും മാനസികവിഷമവും ഉണ്ടായെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

പരാതിയില്‍ ഇരുകക്ഷികള്‍ക്കും ഹാജരാകാന്‍ കമ്മീഷന്‍ നോട്ടീസ് അയച്ചു. എതിര്‍കക്ഷി
ഹാജരായി അവരുടെ ഭാഗം തെളിവുകള്‍ ഹാജരാക്കി. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹരജി നല്‍കിയയാള്‍ ചികിത്സ തേടിയ ആശുപത്രി ഗവണ്‍മെന്റ് എം പാനല്‍ ചെയ്തതാണെന്നും പരാതിക്കാരന്‍ നേരത്തേ പുകവലിക്കാരന്‍ ആയതു കൊണ്ടാണ് ഇന്‍ഷ്വറന്‍സ് കമ്പനി ബില്‍ തുക നിരസിക്കാന്‍ കാരണമെന്നും കമ്മീഷന് ബോധ്യമായി. എന്നാല്‍, പരാതിക്കാരന്‍ പുകവലിക്കാരനാണെന്ന് തെളിയിക്കാനുളള ഒരു രേഖയും കമ്മീഷനില്‍ ഹാജരാക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിഞ്ഞില്ല. തങ്ങളുടെ ഭാഗം തെളിവിലേക്ക് ഡോക്ടര്‍മാരെ വിസ്തരിക്കുന്നതിനും തയ്യാറായില്ല. പരാതിക്കാരന് രോഗങ്ങള്‍ എല്ലാം വന്നത് പുകവലിക്കാരന്‍ ആയതു കൊണ്ടു മാത്രമാണെന്ന് വിശ്വസിക്കാന്‍ കമ്മീഷന്‍ തയ്യാറായതുമില്ല. മെഡിസെപ്പിന്റെ ആനുകൂല്യങ്ങള്‍ എല്ലാം കിട്ടാന്‍ അര്‍ഹതയുള്ള ആശുപത്രിയിലാണ് പരാതിക്കാരന്‍ അഡ്മിറ്റ് ആയത്. ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം ബില്‍ അടയ്ക്കാന്‍ മാര്‍ഗം ഇല്ലാത്തതു കൊണ്ട് സീനിയിര്‍ സിറ്റിസണ്‍ ആയ പരാതിക്കാരനെ മൂന്നു ദിവസം കൂടി ആശുപത്രിയില്‍ നിര്‍ത്തുകയും അതിന്റെ കൂടി ബില്‍ ഈടാക്കുകയും ചെയ്തു. ഇത് അന്യായമായ വ്യാപാരതന്ത്രവും സര്‍വീസിലെ പോരായ്മയാണെന്നും കമ്മീഷന്‍ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് 47,128 രൂപാ ആശുപത്രി ബില്ലും 25,000 രൂപ നഷ്ടപരിഹാരവും, 20,000 രൂപ കോടതി ചെലവും സഹിതം 92,128 രൂപ ഹര്‍ജി കക്ഷിക്ക് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും, അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

 

Latest