International
ലോകശ്രദ്ധ ഇറാനിലേക്ക്; ഗസ്സയിലും വെസ്റ്റ് ബാങ്കിലും നരനായാട്ട് തുടർന്ന് ഇസ്റാഈൽ
ഇറാൻ യുദ്ധത്തിനിടയിലും ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്റാഈൽ; റഫ അതിർത്തി അടച്ചു
ഗസ്സ സിറ്റി | ഇസ്റാഈലും ഇറാനും തമ്മിൽ ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗസ്സയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്റാഈൽ ആക്രമണം ശക്തമായി തുടരുന്നു. ലോകശ്രദ്ധ മുഴുവൻ ഇറാനിലെ യുദ്ധത്തിലേക്ക് തിരിഞ്ഞ സാഹചര്യത്തിൽ, ഗസ്സയിലെ റഫ അതിർത്തി അടച്ച ഇസ്റാഈൽ അവിടെ വ്യോമാക്രമണങ്ങളും റെയ്ഡുകളും തുടരുകയാണ്.
ഗസ്സ മുനമ്പ് കടുത്ത ദാരിദ്ര്യത്തിലേക്കും മാനുഷിക പ്രതിസന്ധിയിലേക്കും നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമെന്ന് പറഞ്ഞാണ് മാർച്ച് ഒന്നിന് ഇസ്റാഈൽ റഫ അതിർത്തി പാത അടച്ചത്. ഇതോടെ ജീവൻരക്ഷാ മരുന്നുകളും ഭക്ഷണസാധനങ്ങളും ഗസ്സയിലേക്ക് എത്തുന്നത് തടസ്സപ്പെട്ടു. പട്ടിണി ഭയന്ന് ഗസ്സയിലെ ജനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ കമ്പോളങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ, ഖാൻ യൂനുസിൽ ഇസ്റാഈൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പിതാവും മകളും കൊല്ലപ്പെട്ടു. ഗർഭിണികൾക്കും ഗുരുതര രോഗബാധിതർക്കും ഗസ്സയിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികളും അതീവ ഗുരുതരമായി തുടരുകയാണ്. ഇറാൻ ആക്രമണത്തിന്റെ പേരിൽ അൽ അഖ്സ പള്ളി ഇസ്റാഈൽ സൈന്യം അടപ്പിക്കുകയും വെള്ളിയാഴ്ചത്തെ പ്രാർത്ഥന തടയുകയും ചെയ്തു. വെസ്റ്റ് ബാങ്കിലെ വിവിധ ഗ്രാമങ്ങളിൽ ഇസ്റാഈൽ കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ നിരവധി ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഖർയൂത്തിൽ രണ്ട് സഹോദരങ്ങളെ കുടിയേറ്റക്കാർ വെടിവെച്ച് കൊന്നു. ബിദ്ദിയയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നബ്ലസിലും ബേത്ലഹേമിലും ഇസ്റാഈൽ സൈന്യവും കുടിയേറ്റക്കാരും റെയ്ഡുകളും തീവെപ്പും തുടരുകയാണ്.
ഗസ്സ യുദ്ധം ആരംഭിച്ചത് മുതൽ വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ സൈനികരും കുടിയേറ്റക്കാരും ചേർന്ന് 1,000-ത്തിലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. ഇതേ കാലയളവിൽ ഫലസ്തീൻ ഭാഗത്തുനിന്നുള്ള തിരിച്ചടികളിലോ സൈനിക നീക്കങ്ങളിലോ ആയി 45 ഇസ്റാഈലികളും കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങളും സൈനിക നടപടികളും യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2023 ഒക്ടോബർ 7-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 72,000-ത്തിലധികം ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്റാഈലിൽ നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ തടവിലാക്കുകയും ചെയ്തിരുന്നു.
Summary
Since the escalation of the war with Iran on February 28, Israel has maintained its military operations in Gaza and the West Bank, including the closure of the Rafah border crossing. The death toll in Gaza has surpassed 72,000 since October 2023, while over 1,000 Palestinians have been killed in the West Bank during the same period. Despite the global focus on the conflict with Iran, settler attacks and raids in the occupied territories continue unabated.



