National
ജി 7 ഉച്ചകോടി കാനഡയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യമാണ് ഇന്ത്യ ഉച്ചകോടിയിൽ നിന്നു വിട്ടുനിൽക്കാൻ കാരണം.

ന്യൂഡൽഹി | കാനഡ ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇത് ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ജി7 ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യമാണ് ഇന്ത്യ ഉച്ചകോടിയിൽ നിന്നു വിട്ടുനിൽക്കാൻ കാരണം.
ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡൽഹിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ക്ഷണം ലഭിച്ചാൽ പോലും മോദി ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. കാനഡയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാർണി സർക്കാർ സിഖ് വിഘടനവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങൾ എങ്ങനെ പരിഹരിക്കും എന്ന് വ്യക്തമല്ലാത്തതാണ് ഇതിന് കാരണം.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, കാനഡ, ജപ്പാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ഇന്ത്യ ജി7 അംഗമല്ലെങ്കിലും 2019 മുതൽ എല്ലാ വർഷവും ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.
കാനഡയിൽ സിഖ് വിഘടനവാദി ഗ്രൂപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. കാനഡയിൽ താമസിക്കുന്ന സിഖുകാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിലും ഭീഷണിപ്പെടുത്തലുകളിലും മോദി സർക്കാരിന് പങ്കുണ്ടെന്നൊണ് കാനഡയുടെ ആരോപണം. സിഖ് വിശ്വാസികൾക്കായി ഇന്ത്യയിൽ ഒരു പ്രത്യേക രാജ്യം സ്ഥാപിക്കണമെന്ന് വാദിക്കുന്നവരാണ് ഇവർ.
2023 സെപ്റ്റംബറിൽ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, കനേഡിയൻ പൗരനും പ്രമുഖ സിഖ് പ്രവർത്തകനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത ആരംഭിച്ചത്. ഇന്ത്യൻ സർക്കാർ ഈ ആരോപണങ്ങൾ നിഷേധിക്കുകയും അസംബന്ധമെന്ന് വിളിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദും ഇന്ത്യയുടെ സുബ്രഹ്മണ്യം ജയശങ്കറും ഫോണിൽ സംസാരിച്ചത് ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് കാരണമായിരുന്നു.