Connect with us

Kerala

വിഴിഞ്ഞം സമരം; സര്‍ക്കാറിനെതിരെ അദാനിയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

വൈദികന്‍ ഉള്‍പ്പെടെ പദ്ധതി പ്രദേശത്തു അതിക്രമിച്ചു കയറിയെന്നും സംഘര്‍ഷം ഉണ്ടാക്കിയെന്നുമാണ് പോലീസിന്റെ സത്യവാങ്മൂലം

Published

|

Last Updated

കൊച്ചി |  വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദികന്‍ ഉള്‍പ്പെടെ പദ്ധതി പ്രദേശത്തു അതിക്രമിച്ചു കയറിയെന്നും സംഘര്‍ഷം ഉണ്ടാക്കിയെന്നുമാണ് പോലീസിന്റെ സത്യവാങ്മൂലം.

ലഹളയുണ്ടാക്കിയവര്‍ക്കെതിരെയും പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. അതേസമയം വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേര്‍ക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 64 പൊലീസുകാര്‍ക്കു പരുക്കേറ്റെന്നും ചിലരുടെ പരുക്ക് ഗുരുതരമാണെന്നും വ്യക്തമാക്കി.

വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണു തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം നല്‍കിയത്. 26നു പദ്ധതി പ്രദേശത്തിന്റെ മുഖ്യ കവാടത്തിലെത്തിയ നിര്‍മാണ കമ്പനിയുടെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഫാ. യൂജിന്‍, ഫാ. ഫിയോവിയൂസ് എന്നിവര്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു റോഡ് തടഞ്ഞു. സമീപത്തെ പള്ളികളിലെ മണി അടിച്ചു വിശ്വാസികളെ കൂട്ടി. തുടര്‍ന്നു സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടുന്ന 2,000 ആളുകള്‍ സംഘമായി അക്രമം നടത്തി, സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇതിനിടെ വിഴിഞ്ഞം അക്രമത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.ആക്രമണത്തില്‍ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ട് വരണമെന്നാണ് ആവശ്യം.പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദേശം നല്‍കണം. സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

 

Latest