Connect with us

Kerala

പഫ്‌സ് കഴിച്ച് ഭക്ഷ്യവിഷബാധ; ബേക്കറിയുടമ നഷ്ടപരിഹാരമായി അരലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കോടതി

വിവരാവകാശ നിയമം ഉള്‍പ്പെടെ ഉപയോഗിച്ച് നിയമ പോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിച്ചു

Published

|

Last Updated

കൊച്ചി | പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശികള്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

2019 ജനുവരി 26നാണ് മൂവാറ്റുപുഴയിലെ സുശീല ബേക്കറിയില്‍ നിന്നും മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥന്‍, നിധി എന്നിവര്‍ പഫ്‌സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കഴിച്ചത്. തുടര്‍ന്ന് വയറു വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുടുംബം ആശുപത്രിയില്‍ ചികിത്സ തേടുകയും ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യവകുപ്പിനും പരാതി നല്‍കുകയും ചെയ്തിരുന്നു. പരിശോധനയില്‍ ഭക്ഷ്യവസ്തുക്കള്‍ തുറന്ന മാറാലയും എട്ടുകാലിയുമുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പ്രാണികള്‍ ഉള്ള ബ്രോക്കണ്‍ നട്ട്സും ബേക്കറിയില്‍ നിന്നും കണ്ടെത്തുകയുണ്ടായി. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ബേക്കറിയുടെ ശുചിത്വത്തില്‍ അപാകത ഉള്ളതായി കണ്ടെത്തിയതിനെതുടര്‍ന്ന് ബേക്കറിക്ക് 3000 രൂപ പിഴ ചുമത്തിയിരുന്നു.

സുരക്ഷിതവും ആരോഗ്യകരവും മായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതില്‍ എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും സേവനത്തില്‍ അപര്യാപ്തതയും അധാര്‍മികമായ കച്ചവട രീതിയും ഉണ്ടെന്നും കോടതി കണ്ടെത്തി. 30 ദിവസത്തിനകം അരലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കാന്‍ ബേക്കറി ഉടമക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെതാണ് ഉത്തരവ്.

സംഭവത്തില്‍ വിവരാവകാശ നിയമം ഉള്‍പ്പെടെ ഉപയോഗിച്ച് നിയമ പോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

Latest