Connect with us

Travelogue

ഹദീസുകളെ സ്നേഹിച്ച പിതാവും പുത്രനും

നിരന്തര യാത്രകളുടേതായിരുന്നു തങ്ങളുടെ ജീവിതം. ഹജ്ജ് കർമം നിർവഹിച്ച ശേഷമാണ് ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ടത്. സുരബായയാണ് ആദ്യകാല പ്രബോധന കേന്ദ്രം. അവിടെ മദ്റസത്തുൽ ഖൈരിയ്യയുടെ ചുമതല വഹിച്ച അദ്ദേഹം സോളോ നഗരത്തിൽ റാബിത്വ വൈജ്ഞാനിക സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. സാമ്രാജ്യത്വവിരുദ്ധ സമരരംഗത്തും അബ്ദുൽഖാദിർ ബാഫഖി തങ്ങൾ സംഭാവനകളർപ്പിച്ചിട്ടുണ്ട്. ഡച്ച്, ജാപ്പനീസ് വിരുദ്ധ പോരാട്ടങ്ങൾക്ക് സജീവ പിന്തുണ നൽകിയിരുന്നു അദ്ദേഹം. 1945ൽ, ഇന്തോനേഷ്യക്ക് സ്വാതന്ത്ര്യം ലഭിച്ച അതേ വർഷത്തിലായിരുന്നു മലാംഗിൽ അദ്ദേഹം ദാറുൽ ഹദീസ് സ്ഥാപിച്ചത്.

Published

|

Last Updated

പ്രഗത്ഭനായ ഹദീസ് പണ്ഡിതനായിരുന്നു ഹബീബ് അബ്ദുൽഖാദിർ ബ്ൻ അഹ്മദ് ബാഫഖി. മാലാംഗ് നഗരത്തിൽ ദാറുൽ ഹദീസ് വിജ്ഞാനകേന്ദ്രം സ്ഥാപിച്ചത് അദ്ദേഹമാണ്. നിരവധി ആധ്യാത്മിക സരണികളുടെ വക്താവായിരുന്നു. 1898ൽ യമനിലെ തരീമിലായിരുന്നു ജനനം. ജനനദിവസം ഹബീബ് ഹാശിം സഖാഫ് ശൈഖ് ജീലാനി തങ്ങൾ പിതാവ് അഹ്മദ് ബാഫഖിക്ക് വിശുദ്ധ ഖുർആൻ കൈമാറുന്നതായി സ്വപ്നത്തിൽ ദർശിച്ചിരുന്നു. അതിന്റെ സ്മരണാർഥമാണ് അഹ്മദ് ബാഫഖി മകന് അബ്ദുൽ ഖാദിർ എന്ന് നാമകരണം ചെയ്തത്.

ഹളറമൗത്, മക്ക, മദീന, ഈജിപ്ത്, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു പഠനം. വിദ്യാർഥിയായിരിക്കെ തന്നെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ അബ്ദുൽഖാദിർ ബാഫഖി സർവരുടെയും പ്രശംസ പിടിച്ചുപറ്റി.നിരന്തര യാത്രകളുടേതായിരുന്നു തങ്ങളുടെ ജീവിതം. ഹജ്ജ് കർമം നിർവഹിച്ച ശേഷമാണ് ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ടത്. സുരബായയാണ് ആദ്യകാല പ്രബോധന കേന്ദ്രം. അവിടെ മദ്റസത്തുൽ ഖൈരിയ്യയുടെ ചുമതല വഹിച്ച അദ്ദേഹം സോളോ നഗരത്തിൽ റാബിത്വ വൈജ്ഞാനിക സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. സാമ്രാജ്യത്വ വിരുദ്ധ സമരരംഗത്തും അബ്ദുൽഖാദിർ ബാഫഖി തങ്ങൾ സംഭാവനകളർപ്പിച്ചിട്ടുണ്ട്. ഡച്ച്, ജാപ്പനീസ് വിരുദ്ധ പോരാട്ടങ്ങൾക്ക് സജീവ പിന്തുണ നൽകിയിരുന്നു അദ്ദേഹം. 1945ൽ, ഇന്തോനേഷ്യക്ക് സ്വാതന്ത്ര്യം ലഭിച്ച അതേ വർഷത്തിലായിരുന്നു മലാംഗിൽ അദ്ദേഹം ദാറുൽ ഹദീസ് സ്ഥാപിച്ചത്. ഇന്നും സജീവമായി പ്രവർത്തിക്കുന്ന മതപഠന കേന്ദ്രമാണത്. രാജ്യത്തെ മതകാര്യ മന്ത്രാലയത്തിന്റെ ഉപദേശകനായും നിയമിതനായിട്ടുണ്ട്.

ഗുരുനാഥന്മാരോട് അതീവ ബഹുമാനം പ്രകടിപ്പിച്ചിരുന്നവരായിരുന്നു തങ്ങളവർകൾ. ഒരിക്കൽ, ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹത്തോട് ഉസ്താദ് ക്ഷമ ചോദിച്ചു. ചെരിപ്പുകൊണ്ട് അങ്ങ് എന്റെ മുഖത്തടിച്ചാൽ പോലും ഞാനൊരു പ്രതിഷേധവും പ്രകടിപ്പിക്കില്ല എന്നായിരുന്നു അപ്പോഴത്തെ പ്രതികരണം.

ആത്മീയ രംഗത്ത് ഏറെ മഹാത്മ്യം ഉണ്ടായിരുന്ന മഹാൻ ശൈഖു ശരീഅ വത്വരീഖ വൽഹഖീഖ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആയിരക്കണക്കിന് ഹദീസുകൾ ഹൃദിസ്ഥമായിരുന്നു അദ്ദേഹത്തിന്.

സയ്യിദ് അലവി ബ്ൻ അബ്ബാസ് മാലിക്കി ഉൾപ്പെടെയുള്ള പണ്ഡിതന്മാരിൽ നിന്ന് ഹദീസുകൾ സ്വീകരിച്ചിട്ടുണ്ട്. അഹ്മദ് അൽ ഹബ്ശി, ഹബീബ് മുഹമ്മദ് ബാഅബൂദ്, ഹബീബ് ശൈഖ് ബ്ൻ അലി ജിഫ്‌രി, കെ എച്ച് അലവി മുഹമ്മദ് തുടങ്ങി പ്രശസ്തരായ ധാരാളം ശിഷ്യഗണങ്ങൾ തങ്ങൾക്കുണ്ട്. 1962 ജുമാദുൽ ഊലാ പന്ത്രണ്ടിനായിരുന്നു വിയോഗം.വിശാലമായ ഖബ്ർസ്ഥാനിലെ പ്രത്യേക കെട്ടിടത്തിനകത്താണ് ഹബീബ് അബ്ദുൽ ഖാദിർ ബാഫഖിയുടെ സ്മാരകം. നട്ടുച്ച നേരമാണെങ്കിലും പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങളുള്ളതിനാൽ ചൂട് കുറവാണ്. തൊട്ടടുത്തായി മകൻ അബ്ദുല്ല ബാഫഖിയുടെ ഖബ്റുമുണ്ട്. പിതാവിനൊത്ത പുത്രനായിരുന്നു അദ്ദേഹം. ഏഴാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കി.

ഇരുപതാം വയസ്സിൽ സ്വഹീഹുൽ ബുഖാരിയും മുസ്‌ലിമും. പിതാവിന്റെ സംരക്ഷണയിലാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. കേവലം ഹദീസുകൾ മാത്രമല്ല അവയുടെ നിവേദക പരമ്പരകൾ കൂടി മനപ്പാഠമായിരുന്നു ഹബീബ് അബ്ദുല്ല ബാഫഖി തങ്ങൾക്ക്. ഒരുപക്ഷേ, ആധുനിക മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ ഇത്രയധികം പ്രവാചക വചനങ്ങൾ കാണാതെ അറിയുന്നവർ അപൂർവമായിരിക്കും.

ഹദീസിലുള്ള അവഗാഹം പരിഗണിച്ച് അസ്ഹർ യൂനിവേഴ്സിറ്റി അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്. നാല് മദ്ഹബുകളിലും പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം വിവിധ മന്ത്രാലയങ്ങളുടെ ഉപദേശക സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. പത്തിലധികം രചനകളുടെയും പ്രബന്ധങ്ങളുടെയും കർത്താവാണ്. 1936ലായിരുന്നു ജനനം. മരണം 1992ലും.

Latest