National
മുഗൾ ഭരണാധികാരികളുടെ പേരിലുള്ള മുഴുവൻ സ്ഥലങ്ങളും പുനർനാമകരണം ചെയ്യണം; വിവാദ പ്രസ്താവനയുമായി സുവേന്ദു അധികാരി
രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിന് മുഗൾ ഗാർഡൻ എന്ന പേര് മാറ്റി അമൃത് ഉദ്യാൻ എന്നാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സുവേന്ദുവിന്റെ പ്രതികരണം.
ന്യൂഡൽഹി | രാജ്യത്ത് മുഗൾ ഭരണാധികാരികളുടെ പേരിലുള്ള മുഴുവൻ സ്ഥലങ്ങളും കണ്ടെത്തി പുനർനാമകരണം ചെയ്യണമെന്ന വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. പശ്ചിമ ബംഗാളിൽ പ്രതിപക്ഷമായ ബിജെപി അധികാരത്തിൽ വന്നാൽ ഒരാഴ്ചക്കകം എല്ലാ സ്ഥലങ്ങളുടെയും പേര് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മുഗൾ ഭരണാധികാരികൾ നിരവധി ഹിന്ദുക്കളെ വധിച്ചുവെന്നും അമ്പലങ്ങൾ തകർത്തുവെന്നും സുവേന്ദു ആരോപിച്ചു.
രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിന് മുഗൾ ഗാർഡൻ എന്ന പേര് മാറ്റി അമൃത് ഉദ്യാൻ എന്നാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സുവേന്ദുവിന്റെ പ്രതികരണം. അമൃത് ഉദ്യാൻ ജനുവരി 31 മുതൽ മാർച്ച് 26 വരെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. വർഷത്തിൽ ഒരു തവണയാണ് രാഷ്ട്രപതി ഭവനിലെ ഗാർഡൻ പൊതുജനങ്ങൾക്ക് തുറന്നുനൽകുന്നത്.







