Connect with us

thomas isaac- ed

രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള ഇ ഡി നീക്കത്തെ നേരിടും: തോമസ് ഐസക്

കിഫ്ബിക്കെതിരെ ഇ ഡിയും, സി എ ജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയതാണ്. എന്നിട്ടെന്തായി?

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബി ഫണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് ഒരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇ ഡിയുടെ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. എല്ലാ അന്വേഷണ ഏജന്‍സികളേയും തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിന് ബി ജെ പി ഉപയോഗിക്കുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നില്‍ ഇ ഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയില്‍ തന്നെ നേരിടും.

കിഫ്ബിക്കെതിരെ ഇ ഡിയും, സി എ ജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയതാണ്. എന്നിട്ടെന്തായി?. ഇപ്പോള്‍ ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യവും കണ്ടേക്കാം. അങ്ങനെയൊരു നോട്ടീസ് വരുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പല ലക്ഷ്യവും ഉണ്ടാകും.

നോട്ടീസ് വരട്ടെ ഹാജരാവണോ വേണ്ടയോ എന്നതില്‍ അപ്പോള്‍ തീരുമാനമെടുക്കാം.
കിഫ്ബി വഴി കേരളത്തില്‍ വന്ന മാറ്റങ്ങള്‍ ആര്‍ക്കും ബോധ്യമാകും. നമ്മുടെ സ്‌കൂളുകളെല്ലാം നവീകരിച്ചു, നമ്മുടെ ആശുപത്രികള്‍ വികസിച്ചു. റോഡുകള്‍ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ട്രാന്‍സ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി അവസാനിക്കും. കെഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവും. ദേശീയപാതയും റിംഗ് റോഡ് നിര്‍മാണത്തിനും ഭൂമിയേറ്റെടുക്കാന്‍ പണം നല്‍കുന്നു. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് കിഫ്ബി ഫണ്ടിംഗിലൂടെ നടക്കുന്നത്. ഇതൊന്നും ചില്ലറയല്ല ബി ജെ പിയെ ആശങ്കപ്പെടുത്തുന്നത്. ഇതൊക്കെ സര്‍ക്കാര്‍ എന്തിന് ചെയ്യണം?. വന്‍കിടമുതലാളിമാരെക്കൊണ്ട് ചെയ്യിച്ചാല്‍ പോരെ?. അതാണ് അവരുടെ നയം.

കേരളത്തില്‍ ഈ പദ്ധതികളൊക്കെ സ്വകാര്യ കമ്പനികളെ ഏല്‍പിച്ചാല്‍ റോഡുകള്‍ക്ക് ടോള്‍ ബൂത്ത് സ്ഥാപിക്കേണ്ടി വരും. സ്‌കൂളുകളും ആശുപത്രികളും നവീകരിക്കാനുള്ള പണം തിരികെ കിട്ടാന്‍ ഫീസ് നിരക്ക് കൂട്ടിയാല്‍ ജനം അംഗീകരിക്കുമോ?. അപ്പോ അതിനൊക്കെ പകരമുള്ള വഴിയാണ് കിഫ്ബി. ഈ പദ്ധതിയൊക്കെ നടപ്പായി കഴിഞ്ഞാല്‍ ജനങ്ങളില്‍ സര്‍ക്കാറിന് അനുകൂലമായി ഉണ്ടാവുന്ന മാറ്റത്തെയാണ് അവര്‍ ഭയപ്പെടുന്നതെന്നും ഐസക് പറഞ്ഞു.

ചൊവ്വാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഐസകിന് നോട്ടീസ് നല്‍കിയതായിട്ടായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കിഫ്ബിയില്‍ വിദേശത്തുനിന്ന് ഫണ്ട് വന്നതുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ്.