Connect with us

Kerala

മദ്യലഹരിയില്‍ കാറില്‍ മക്കളുമായി മരണപ്പാച്ചില്‍, തടയാന്‍ ശ്രമിച്ച പോലീസിനേയും ഇടിച്ചിട്ടു; യുവാവ് പിടിയില്‍

പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയതിനും മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്

Published

|

Last Updated

കൊച്ചി |  കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് പിന്തുടര്‍ന്ന പോലീസിനെ കാര്‍ ഇടിച്ചുവീഴ്ത്തുകയും അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ മുടക്കുഴ തൃക്കേപ്പാറയില്‍ താമസിക്കുന്ന പെരുമാനി കലയതുരുത്ത് ജിഷ്ണു(30) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

കോടനാട് സ്വദേശിനിയായ ഭാര്യയുമായി അകന്നുകഴിയുന്ന യുവാവ് ഞായറാഴ്ച വൈകീട്ട് ഭാര്യയുടെ വീട്ടിലെത്തി കുട്ടികളെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മദ്യപിച്ച് അമിതവേഗത്തില്‍ കാറില്‍ പോകുന്നത് കണ്ട് ഭയന്ന യുവതി പോലീസില്‍ വിവരം അറിയിച്ചു. വളയന്‍ചിറങ്ങരയില്‍ ഇയാളെ കണ്ട് പെരുമ്പാവൂരില്‍ നിന്നെത്തിയ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ മുന്നോട്ടെടുത്ത് കടന്നുകളഞ്ഞു. കാറിന്റെ തുറന്ന ഡോര്‍ തട്ടി പെരുമ്പാവൂര്‍ സ്റ്റേഷനിലെ സിപിഒ ജയ്സണ് പരുക്കേറ്റു. അമിത വേഗത്തില്‍ ഓടിക്കുന്നതിനിടെ കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചും അപകടമുണ്ടായി. പിന്നീട് കുമ്മനോടിന് സമീപം ഡീസല്‍ തീര്‍ന്ന് റോഡില്‍ കാര്‍ റോഡില്‍ ഉപേക്ഷിച്ച് ഇയാള്‍ കുട്ടികളുമായി ഓട്ടോയില്‍ പെരുമാനിക്ക് പോയി. കുട്ടികളെ പെരുമാനിയിലെ വീട്ടിലാക്കിയ ശേഷം യാത്ര തുടര്‍ന്ന ഇയാളെ വെങ്ങോലയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയതിനും മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ജിഷ്ണുവിന്റെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു