Connect with us

Kerala

സവാള കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്നു കടത്ത്; ബസ്സില്‍ കടത്തിയ എം ഡി എം എയുമായി പിടിയില്‍

തൃശൂര്‍ പുതൂര്‍ സ്വദേശി റെനില്‍ രാജനാണ് പിടിയിലായത്

Published

|

Last Updated

തൃശൂര്‍ | സവാള കച്ചവടത്തിന്റെ മറവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു രാസ മയക്കുമരുന്നു കടത്തല്‍ പതിവാക്കിയ കുറ്റവാളി ബസ്സില്‍ മയക്കുമരുന്നു കടത്തവെ ആദ്യമായി പിടിയിലായി. പാലക്കാട് ജില്ലയില്‍ ഇതുവരെ പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ എം ഡി എം എ വേട്ടയില്‍ -കെ എസ് ആര്‍ ടി സി ബസില്‍ കടത്താന്‍ ശ്രമിച്ച 538 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്.

കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിലെ യാത്രക്കാരനായ ഇയാളില്‍നിന്ന് പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ ഒന്നരക്കോടി രൂപയില്‍ ഏറെ വില വരും.
വാളയാര്‍ പാമ്പാംപള്ളത്തുള്ള ടോള്‍ പ്ലാസയില്‍ നടത്തിയ പതിവ് പരിശോധനയിലാണ് ബസ് യാത്രക്കാരനായ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് എം ഡി എം എ കണ്ടെടുത്തത്.

സംസ്ഥാനത്തെ കോളജുകളില്‍ ഉള്‍പ്പെടെ യുവാക്കള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു ലഹരി എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയതാണെന്നാണ് പ്രതി എക്സൈസ് നല്‍കിയ വിവരം. പ്രതിക്ക് ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുള്ളതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സവാള കച്ചവടക്കാരനായ പ്രതി റെനില്‍ രാജേന്ദ്രന്‍ ആദ്യമായാണ് എക്സൈസിന്റെ വലയില്‍ പെടുന്നത്. ഇയാള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിത്, തൗഫീഖ്, ഹരികൃഷ്ണന്‍, സുബിന്‍ രാജ്, അനീഷ് എന്നിവരും പങ്കെടുത്തു.

 

Latest