Connect with us

Kerala

ഡോ. വന്ദനാ ദാസ് കൊലക്കേസ്; ഒരു പ്രത്യേക സ്‌ക്വാഡിന്റേയും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

വ്യക്തമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂര്‍ത്തിയാക്കിയാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കേസ് അന്വേഷണം സിബിഐക്ക് വിടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്നും നിയമസഭയില്‍ മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

കേസില്‍ സമഗ്രമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ ഗവണ്‍മെന്റ് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് മോന്‍സ് ജോസഫ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഉത്തരവിടുക? എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണ്. കുറ്റപത്രം സമര്‍പ്പിച്ചതാണ്. പ്രത്യേകിച്ച് പരാതികള്‍ ഇല്ലാത്തതാണ്. ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ വന്ദന ദാസിനെ ഉടന്‍തന്നെ പോലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്രയും വേഗം ചികിത്സ നല്‍കാനുള്ള ഇടപെടലാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവസ്ഥലത്തുവെച്ച് പിടിയിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. തുടര്‍ന്ന് കേസില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കുന്നതിന് കേസന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. വ്യക്തമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂര്‍ത്തിയാക്കിയാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 21.09.2023ന് സര്‍ക്കാര്‍ സമഗ്രമായ മെഡിക്കോ ലീഗോ പ്രോട്ടോകോള്‍ പുറപ്പെടുവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് കേസന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടു ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു. ഇതിനോടകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനാലും മറ്റു പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലും ഹരജി തള്ളുന്നുവെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

 

---- facebook comment plugin here -----

Latest