Connect with us

National

ഡിജിറ്റല്‍ രൂപ നാളെ എത്തും; കേരളത്തിലെത്തുക രണ്ടാം ഘട്ടത്തില്‍

കറന്‍സിയുടെ ഇലക്ട്രോണിക് പതിപ്പാണ് ഡിജിറ്റല്‍ രൂപ

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ രൂപ നാളെ എത്തും. സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റല്‍ രൂപയ്ക്കും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡന്‍, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തില്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗത്തിലുണ്ട്.

കറന്‍സിയുടെ ഇലക്ട്രോണിക് പതിപ്പാണ് ഡിജിറ്റല്‍ രൂപ. ബേങ്ക് നല്‍കുന്ന ഡിജിറ്റല്‍ വാലറ്റ് വഴിയാണ് ഡിജിറ്റല്‍ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികള്‍ തമ്മിലോ, വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താന്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കാം. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപ വഴി പണമിടപാട് നടത്താം.

നിലവില്‍ നാല് ബേങ്കുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബേങ്ക്, ഐഡിഎഫ്സി എന്നിവയാണവ. അടുത്ത ഘട്ടത്തില്‍ ബേങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബേങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബേങ്ക്, കോടാക് മഹീന്ദ്ര ബേങ്ക് എന്നിവയും പദ്ധതിയില്‍ പങ്കാളികളാകും.

ആദ്യ ഘട്ടത്തില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ഡിജിറ്റല്‍ രൂപ ലഭ്യമാവുകയുള്ളു. രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുക.

 

Latest