Connect with us

Kerala

അക്കമിട്ട മറുപടിയുമായി മുഖ്യമന്ത്രി; സി പി എം ജാഥക്ക് കുമ്പളയില്‍ തുടക്കമായി

ജമാഅത്തെ ഇസ്‌ലാമി- ആർ എസ് എസ് ചർച്ച ദുരൂഹം; ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയല്ല. പ്രതിപക്ഷത്തെയും കേന്ദ്രത്തെയും ജമാഅത്തെ ഇസ്‌ലാമിയെയും കണക്കിന് വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം

Published

|

Last Updated

കാസര്‍കോട് | സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ തുടക്കമായി. ജാഥ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാറിനും പ്രതിപക്ഷത്തിനും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ ആഞ്ഞടിച്ചു.

എന്നാല്‍, കേരളം നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം മറച്ചുപിടിക്കുകയാണെന്നും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കോൺഗ്രസ്സും പ്രതിപക്ഷവും ബി ജെ പിയുടെ നിലപാടുകാരാകുന്നു. സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് വ്യാപക തെറ്റിദ്ധാരണയാണ് നടക്കുന്നത്. കേന്ദ്രം നിര്‍ത്തിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കുന്നു. പിന്നോക്ക ക്ഷേമങ്ങള്‍ക്കായി 3,920 കോടി മാറ്റിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബി ജെ പിക്കെതിരെ കോൺഗ്രസ്സ് മൃതു സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ എന്താണ് കോൺഗ്രസ്സ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

ജമാഅത്തെ ഇസ് ലാമി- ആര്‍ എസ് എസുമായി നടത്തിയ ചര്‍ച്ച ദുരൂഹമാണ്. ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ല. ന്യൂനപക്ഷം ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്‌ലാമി ചെയ്തത്. അതിനാലാണ് മുസ്‌ലിം സംഘടനകള്‍ ജമാഅത്തെ ഇസ്‌ലാമിയെ തള്ളിപ്പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ കടബാധ്യതക്ക് കാരണം നികുതി പിരിവിലെ പോരായ്മയല്ല, കേന്ദ്രത്തിന്റെ  ജനവിരുദ്ധ നയങ്ങളാണ്. ജി എസ് ടി ഉൾപ്പെടെയുള്ള നികുതി പിരിക്കുന്നത് കേന്ദ്രമാണ്. സംസ്ഥാനത്തിന് അവകാശപ്പെട്ട വിഹിതങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതനിരപേക്ഷതക്കെതിരാണ് കേന്ദ്ര നയം. വൈവിധ്യങ്ങളില്ലാതാക്കാനാണ്  നീക്കം നടക്കുന്നത്. എന്നാൽ, ഭരണഘടനാ വിരുദ്ദമായ ഒന്നും ഒരു കാലത്തും ഇവിടെ നടപ്പാക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ജാഥാ ക്യാപ്റ്റന്‍ എം വി ഗോവിന്ദന് പതാക കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്തു.

Latest