Connect with us

International

ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി കോടതി വിധി; 2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കാപ്പിറ്റോള്‍ ആക്രമണത്തില്‍ അദ്ദേഹം സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Published

|

Last Updated

വാഷിങ്ടണ്‍ ഡിസി| യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കി. ട്രംപിനെതിരെ കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. കാപ്പിറ്റോള്‍ ആക്രമണത്തില്‍ അദ്ദേഹം സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി മാറി ഡോണള്‍ഡ് ട്രംപ്.

കാപിറ്റോളില്‍ നടന്ന സംഘര്‍ഷം ട്രംപിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്നാണ് ഡോണള്‍ഡ് ട്രംപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ബാലറ്റില്‍ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ 14ാം അമെന്‍ഡ്മെന്റിലെ 3ാം വകുപ്പ് പ്രകാരം ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. പ്രതിഭാഗത്തിന് അപ്പീലിന് പോകാന്‍ വേണ്ടി കോടതി ജനുവരി നാല് വരെ വിധി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകള്‍ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി 5 ആണ്.

2020ല്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ബൈഡന്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ ക്യാപിറ്റോളില്‍ വലിയ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിളിറ്റി ആന്റ് എത്തിക്സിന്റെ പിന്തുണയോടെ കോളറാഡോയിലെ കുറച്ച് വോട്ടര്‍മാരാണ് ട്രംപിനെതിരെ കേസ് നല്‍കിയത്.