Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരും.

Published

|

Last Updated

കൊച്ചി  | നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയിലെത്തിയത്. എന്നാല്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം. അതേ സമയം ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരും.

നടിയെ അക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയപ്പോള്‍ മുന്നോട്ട് വെച്ച പ്രധാന വ്യവസ്ഥകള്‍ പ്രതിയായ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍സാക്ഷികളായ ആലുവയിലെ ഡോക്ടര്‍ ഹൈദരലി, സഹോദരന്‍ അനൂപ് എന്നിവരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷര്‍ ആരോപണം. കേസില്‍ നിര്‍ണായകമാകേണ്ട ഫോണിലെ തെളിവുകളും ദിലീപ് നശിപ്പിച്ചുവെന്നും പ്രോസിക്യുഷന്‍ വാദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരിന്നു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന്റെ തെളിവായാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൊള്ളയാണെന്നും താന്‍ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും ദീലീപ് കോടതിയില്‍ വാദിച്ചു. തെളിവുകള്‍ പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ പ്രധാന വാദം. കേസിന്റെ തുടക്കം മുതല്‍ തന്നെയും കുടുംബത്തെയും അന്വേഷണ സംഘം വേട്ടയാടുകയാണെന്നും ദിലീപ് ആരോപിക്കുന്നു