Connect with us

bribe

ബില്ല് പാസാക്കി നല്‍കാന്‍ കരാറുകാരനില്‍ നിന്ന് കൈക്കൂലി; വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | ബില്ല് പാസാക്കി നല്‍കാന്‍ കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ അറസ്റ്റില്‍. കേരളാ വാട്ടര്‍ അതോറിറ്റി പബ്‌ളിക് ഹെല്‍ത്ത് നോര്‍ത്ത് ഡിവിഷന്‍ എക്്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കോശിയെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 25,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. പൈപ്പുകള്‍ മാറ്റുന്നതും അനുബന്ധവുമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷം കരാറുകാരന്‍ കൊടുത്ത ബില്‍ തുക മൂന്ന് മാസമായിട്ടും നല്‍കാതെ എന്‍ജിനീയര്‍ പിടിച്ചു വക്കുകയായിരുന്നു. തുടര്‍ന്ന് ബില്‍ പാസാക്കി നല്‍കുന്നതിന് കരാറുകാരനില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

വാട്ടര്‍ അതോറിറ്റിയുടെ തിരുവനന്തപുരം പി എച്ച് നോര്‍ത്ത് ഡിവിഷനു കീഴില്‍ അമൃത് പദ്ധതി 2017-2018 ലെ പദ്ധതി പ്രകാരം ശ്രീകാര്യത്തിനടുത്തുള്ള ചെക്കാലമുക്ക് മുതല്‍ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകള്‍ മാറ്റുന്നതും അനുബന്ധവുമായ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം നല്‍കിയ ബില്‍ ആണ് പാസാക്കാതെ നീട്ടിക്കൊണ്ടുപോയത്. ഇതിനിടയില്‍ കരാറുകാരനായ മനോഹരന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കോശിയെ നേരിട്ട് കണ്ട് ബില്‍ മാറിത്തരണമെന്ന് പല തവണ അപേക്ഷിച്ചു.

എന്നാല്‍ ബില്‍ പാസാക്കുന്നതിന് 10,000 രൂപ കൈക്കൂലി വേണമെന്ന് ജോണ്‍ കോശി ആവശ്യപ്പെട്ടു. അത് കൊടുക്കാന്‍ മനോഹരന്‍ തയ്യാറാകാതെ വന്നപ്പോള്‍ വര്‍ക്ക് ബില്‍ പതിനാറ് മാസത്തോളം എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ വച്ച് താമസപ്പിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. പതിനഞ്ച് ദിവസത്തിനകം ബില്‍ തുക മാറിക്കൊടുക്കുവാന്‍ ഹൈക്കോടതി ഉത്തരവായി. എന്നിട്ടും ബില്‍ മാറിക്കൊടുക്കാത്തതിനാല്‍ പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ബില്‍ മാറിക്കൊടുക്കുന്നതിനുള്ള നടപടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്വീകരിച്ചത്.

തുടര്‍ന്ന് 40 ലക്ഷം രൂപയുടെ ചെക്ക് മാറിക്കൊടുത്തു. എന്നാല്‍ മുഴുവന്‍ തുകയും മാറി കിട്ടാത്തതിനാല്‍ കരാറുകാരന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സമീപിച്ചപ്പോള്‍ 45,000/ രൂപ കൂടി ജോണ്‍ കോശി കൈക്കൂലി ആവശ്യപ്പെട്ടു. മുഴുവന്‍ തുകയും മാറിയശേഷം കാണാമെന്ന് മനോഹരന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഴുവന്‍ തുകയും മാറിക്കൊടുത്തു. തുടര്‍ന്ന് മറ്റൊരു ആവശ്യത്തിനായി എന്‍ജിനീയറുടെ ഓഫീസിലെത്തിയ കരാറുകാരന്‍ അവിടെ വച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ കാണുകയും ഉറപ്പ് നല്‍കിയ തുക ഇതുവരെ കിട്ടിയില്ലെന്നും എത്രയും വേഗം നല്‍കണമെന്നും ആവശ്യപ്പെട്ടു. കോടതിയില്‍ 2,000 രൂപയോളം ചെലവായെന്നും ആയതിനാല്‍ തുക കുറയ്ക്കുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി ചെലവ് ഒഴിച്ചുള്ള 25,000 രൂപയെങ്കിലും നിര്‍ബന്ധമായും വേണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഇക്കാര്യം മനോഹരന്‍ വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം പോലീസ് സൂപ്രണ്ടായ കെ ഇ ബൈജുവിനെ അറിയിക്കുകയായിരുന്നു.

കെ ഇ ബൈജുവിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റിലെ ഡി വൈ എസ് പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം വെള്ളയമ്പലത്തുള്ള പി എച്ച് ഡിവിഷന്‍ ഓഫീസില്‍ വച്ച് ഇന്നലെ രാവിലെ പന്ത്രണ്ടരയോടെ കരാറുകാരനില്‍ നിന്നും 25,000/ രൂപ കൈക്കൂലി വാങ്ങവേ ജോണ്‍ കോശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും. വിജിലന്‍സ് സംഘത്തില്‍ ഡി വൈ എസ് പി. അശോക കുമാറിനെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ് കൃഷ്ണന്‍, അനില്‍കുമാര്‍ എസ് ഐമാരായ അജിത്ത് കുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

 

Latest