Connect with us

israel visit

സർക്കാർ സംഘത്തോടൊപ്പം പോയി ഇസ്റാഈലിൽ മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി

വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് താന്‍ നേരത്തേ തീരുമാനിച്ചിരുന്നുവെന്ന് ബിജു കുര്യൻ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | കാർഷിക മേഖലയിലെ നവീകരണത്തിനാവശ്യമായ കാര്യങ്ങൾ പഠിക്കാനായി കേരള സർക്കാർ ഇസ്റാഈലിലേക്ക് അയച്ച സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ നാട്ടിലെത്തി. ബഹ്റൈൻ വഴിയുള്ള ഗൾഫ് എയർ വിമാനത്തിൽ ഇന്ന് പുലർച്ചെ നാലോടെ കരിപ്പൂർ വിമാനത്താവളത്തിലാണ് ബിജു കുര്യൻ ഇറങ്ങിയത്. തുടർന്ന് സഹോദരനോടൊപ്പം വീട്ടിലേക്ക് പോയി.

പുണ്യനാട്ടില്‍ എത്തിയിട്ട് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് താന്‍ നേരത്തേ തീരുമാനിച്ചിരുന്നുവെന്ന് ബിജു കുര്യൻ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദ്യം ജെറുസലേമിലേക്കും പിറ്റേദിവസം ബത്‌ലഹേമിലേക്കും പോയി. ’19-ാം തീയതി ഞായറാഴ്ചയായിരുന്നു തിരിച്ചുവരേണ്ടിയിരുന്നത്. അപ്പോഴേക്കും സർക്കാർ സംഘത്തിൽ നിന്ന് കർഷകൻ മുങ്ങിയെന്ന വാർത്തകൾ പരന്നിരുന്നു. ശനിയാഴ്ച തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ വാട്‌സാപ്പ് വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ബന്ധപ്പെടാനുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. മോശമായ രീതിയിലായിരുന്നു ഓരോ കാര്യങ്ങള്‍ വന്നത്. വിഷമമായതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവിടെ തന്നെ തുടരേണ്ടിവന്നു. ഇങ്ങനെയൊരുഘട്ടത്തില്‍ സംഘത്തിനൊപ്പം തിരിച്ച് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. വീട്ടുകാരോട്, കൂടെയുണ്ടായിരുന്ന 26 പേരോട്, കൃഷി വകുപ്പിനോട്, പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോകന്‍ സാറിനോട്, മന്ത്രിയോട്, സര്‍ക്കാരിനോട്, എല്ലാവരോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യൻ പറഞ്ഞു.

സംഘാംഗങ്ങളോട് പറഞ്ഞാല്‍ സമ്മതം ലഭിക്കില്ലെന്ന് കരുതിയതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നാണ് ബിജു പറയുന്നത്. ഇന്റനെറ്റ് സൗകര്യം ലഭിക്കാത്തതിനാലും ഐ എസ് ഡി കോളുകള്‍ വിളിക്കാന്‍ കഴിയാത്തതിനാലുമാണ് അറിയിക്കാന്‍ കഴിയാതിരുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും മുങ്ങിയെന്ന തരത്തിലെ പ്രചാരണം മനോവിഷമമുണ്ടാക്കി. തന്നെ കണ്ടെത്തുകയോ ഏജന്‍സികള്‍ പിടികൂടുകയോ ആയിരുന്നില്ല, നാട്ടില്‍ നിന്ന് സഹോദരന്‍ അയച്ചുതന്ന ടിക്കറ്റിലാണ് തിരിച്ചെത്തിയതെന്നും ബിജു അവകാശപ്പെട്ടു. അതേസമയം, നിരവധി സംശയങ്ങൾ ഉയർത്തുന്നതാണ് ബിജു കുര്യൻ്റെ ഈ പ്രതികരണം. ഇന്ന് പോലീസ് മൊഴിയെടുക്കും.

ഈ മാസം 16ന് രാത്രി ഏഴ് മണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ എന്ന നഗരത്തിലെത്തിയ പ്രതിനിധി സംഘം അത്താഴത്തിനായി വാഹനം നിര്‍ത്തിയപ്പോഴാണ് ബിജു കുര്യന്‍ മുങ്ങിയത്. കൂടെയുള്ളവര്‍ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട്, വീട്ടിലേക്ക് ബന്ധപ്പെട്ട ബിജു കുര്യന്‍ ‘തന്നെ അന്വേഷിക്കേണ്ടെന്നും സുരക്ഷിതനാണെന്നും’ അറിയിക്കുകയായിരുന്നു. ഇസ്രാഈലില്‍ സാധാരണ ജോലിക്ക് പോലും പതിനായിരങ്ങള്‍ കൂലിയായി ലഭിക്കുമെന്നും ഇതില്‍ ആകൃഷ്ടനായാണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയത് എന്നും പ്രചരിച്ചിരുന്നു. സര്‍ക്കാരും ഈ വാദം അംഗീകരിച്ചിരുന്നു. എന്നാല്‍, ബിജു കുര്യനെതിരെയും അദ്ദേഹത്തെ സഹായിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം കൃഷി മന്ത്രി പി പ്രസാദ് നടപടിയുണ്ടാകില്ലെന്ന് അറിയിച്ചു. ബിജു കുര്യൻ്റെ ഭാഗം കേട്ട ശേഷം ബാക്കികാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

 

Latest