Connect with us

From the print

ആസ്ത്മ ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കാം

ഇന്ന് ലോക ആസ്ത്മ ദിനം. ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 മരണങ്ങള്‍.

Published

|

Last Updated

തിരുവനന്തപുരം | ഇന്ന് ലോക ആസ്ത്മ ദിനം. ആസ്ത്മ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടു കൂടി ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

‘ആസ്ത്മയെ കുറിച്ചുള്ള അറിവുകള്‍ രോഗ നിയന്ത്രണം ശക്തിപ്പെടുത്തുന്നു’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആസ്ത്മ രോഗ പ്രതിരോധം, ശാസ്ത്രീയമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള ചികിത്സാ രീതികള്‍, രോഗാതുരത കുറക്കല്‍, മരണം ഒഴിവാക്കല്‍ തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സന്ദേശം വിരല്‍ ചൂണ്ടുന്നത്.

260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന സാധാരണമായ സാംക്രമികേതര രോഗങ്ങളില്‍ ഒന്നാണ് ആസ്ത്മ. ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 മരണങ്ങള്‍ക്ക് രോഗം കാരണമാകുന്നു, അവയില്‍ മിക്കതും തടയാന്‍ കഴിയുന്നവയാണ്. ശ്വാസനാളത്തിന്റെ വീക്കവും സങ്കോചവും ആസ്ത്മയുടെ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ചുമ, ശ്വാസതടസ്സം, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാമെങ്കിലും സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാനാകും. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്‍ഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും രോഗം സങ്കീര്‍ണമാക്കുന്നു. ആസ്ത്മ ചികിത്സക്കായി മികച്ച പദ്ധതികള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ നടക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആസ്്ത്്മ, സി ഒ പി ഡി തുടങ്ങിയ ദീര്‍ഘസ്ഥായിയായ ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സക്കുമായി ശ്വാസ് പദ്ധതി രാജ്യത്ത് ആദ്യമായി കേരളത്തില്‍ ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലൂടെയും നടപ്പാക്കുന്ന ശ്വാസ് ക്ലിനിക്കുകളിലൂടെ 25,000ത്തിലധികം ആസ്ത്മ രോഗികള്‍ക്ക് ചികിത്സകള്‍ നല്‍കി വരുന്നു. രോഗ നിര്‍ണയത്തിനായുള്ള സ്‌പൈറോമെട്രി, ചികിത്സക്കായി ഇന്‍ഹേലര്‍ മരുന്നുകള്‍, പള്‍മണറി റീഹാബിലിറ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ക്ലിനിക്കുകളില്‍ ലഭ്യമാണ്.

 

Latest