Editors Pick
13‐ാം വയസ്സിൽ തോന്നിയ ഐഡിയ; ഇന്ന് വരുമാനം 100 കോടി: അറിയാം കുട്ടി സംരംഭകനെ
മുംബൈയിൽ കുറഞ്ഞ നിരക്കിൽ പാഴ്സൽ സേവനങ്ങൾ എത്തിക്കുന്ന കമ്പനിക്ക് ഇന്ന് വരുമാനം 100 കോടിയിലേറെയാണ്.

മുംബൈ | ദിവസവും ആയിരക്കണക്കിന് പാഴ്‌സലുകളാണ് മുംബൈ നഗരത്തിൽ കൈകാര്യം ചെയ്യുന്നത്. ഇതിന്‍റെ കൊടുക്കൽ വാങ്ങലുകൾ എളുപ്പമാക്കാൻ ഒരു ആപ്പ് തുടങ്ങിയാലോ? 13 വയസ്സുള്ള മുംബൈക്കാരനായ തിലക് മേഹ്‌ത ഇങ്ങനെ ചിന്തിച്ചപ്പോൾ പിറന്നത് ഒരു കമ്പനിയാണ്. പേപ്പേഴ്‌സ് ആൻ പാഴ്‌സൽസ് എന്ന കമ്പനി.ഒപ്പം തിലക് മേഹ്‌ത എന്ന ഏറ്റവും പ്രായം കുറഞ്ഞ വൻകിട ബ്രാൻഡിന്‍റെ ഉടമയുടെ പിറവിയും.
മുംബൈയിൽ കുറഞ്ഞ നിരക്കിൽ പാഴ്സൽ സേവനങ്ങൾ എത്തിക്കുന്ന കമ്പനിക്ക് ഇന്ന് വരുമാനം 100 കോടിയിലേറെയാണ്.മുംബൈയിലെ ഡബ്ബാവാലകളുമായി സഹകരിച്ച് ഏകദിന പാഴ്‌സൽ സേവനങ്ങൾ നൽകുന്ന ഡിജിറ്റൽ കൊറിയർ കമ്പനിയാണ് ഇന്ന് ‘പേപ്പേഴ്‌സ് ആൻ പാഴ്‌സൽസ്’. ദിവസവും ആയിരക്കണക്കിന് കൊറിയറുകൾ കൈകാര്യം ചെയ്യുന്ന നഗരത്തിൽ അത് കൃത്യമായി വിതരണം ചെയ്യാൻ സംവിധാനമുണ്ടായിരുന്നില്ല.അവിടെയാണ് തിലകിന്‍റെ ആശയം സ്വീകരിക്കപ്പെട്ടത്.ദിവസവും നൂറുകണക്കിന് ഭക്ഷണപാത്രങ്ങൾ നൽകുന്ന ഡബ്ബാവാല മാതൃകയിൽ പേപ്പേഴ്‌സ് ആൻ പാഴ്‌സൽസ് എന്ന കമ്പനിക്ക് തിലക് രൂപം നൽകി. സഹായത്തിന് അച്ഛനും കൂടെക്കൂടി.പാഴ്‌സലുകൾ വാങ്ങാനും നൽകാനും ഡബ്ബാവാലകളുമായി സഹകരിച്ചു.
മുംബൈയിൽ ആപ്പ് മുഖേനയാണ് കൊറിയർ സേവനങ്ങൾ. മുംബൈ നിവാസികൾക്ക് കുറഞ്ഞ നിരക്കിൽ പാഴ്സൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന കമ്പനിയുടെ ലക്ഷ്യം വൻതോതിൽ സ്വീകരിക്കപ്പെട്ടു.പേനയും പ്രധാന പേപ്പര്‍ വര്‍ക്കുകളും ഒക്കെ ‘പേപ്പേഴ്‌സ് ആൻ പാഴ്‌സൽസ്’ കൊറിയര്‍ ചെയ്‌തു.ഡബ്ബാവാലകൾ ദിവസേന വീട്ടു പടിക്കൽ എത്തി പാഴ്സലുകൾ ശേഖരിച്ച് അര്‍ഹതപെട്ടവരിൽ എത്തിച്ചു. 1,200 പാഴ്സലുകൾ വരെയാണ് ഒരു ദിവസം കമ്പനി കൈകാര്യം ചെയ്യുന്നത്. ഡിജിറ്റൽ വാലറ്റുകളിലൂടെയാണ് പണമിടപാട്. 2018-ൽ ആണ് ഈ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. 2020-ൽ സ്ഥാപനം ഒരു മൾട്ടി നാഷണൽ കമ്പനി ഏറ്റെടുത്തിരുന്നു.
ഇന്ന് പേപ്പര്‍ ആൻ പാഴ്സൽ എന്ന കമ്പനിയിൽ ജോലി ചെയ്യുന്നത് 200-ലധികം ജീവനക്കാരാണ്. 300-ഓളം ഡബ്ബാവാലകളുമുണ്ട്. പതോളജി ലാബുകളും, ബുട്ടീക്കുകളും, ബ്രോക്കറേജ് സ്ഥാപനങ്ങളും വരെ കമ്പനിയുടെ ഉപഭോക്താക്കളാണ്. സംരംഭകനായ തിലക് മേഹ്‌ത ഇന്ന് അറിയപ്പെടുന്ന മോട്ടിവേഷൻ സ്‌പീക്കർ കൂടിയാണ്.