Kerala
ആൽത്തറ വിനീഷ് കൊലക്കേസ്; വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെ വെറുതെ വിട്ടു
കേരളത്തിൽ ആദ്യമായി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട വനിതയാണ് ശോഭാ ജോൺ.
തിരുവനന്തപുരം|ആൽത്തറ വിനീഷ് കൊലക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
2009 ജൂൺ 1ന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് സമീപം വെച്ചാണ് ഗുണ്ടാ നേതാവായ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് കൊലപാതകമടക്കം ഓട്ടേറെ കേസുകളിൽ പ്രതിയായിരുന്നു ആൽത്തറ വിനീഷ്. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനു സമീപം ബൈക്കിൽ പോകുകയായിരുന്ന വിനീഷിനെ കാറിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ബൈക്കുപേക്ഷിച്ച് അടുത്തുള്ള കെട്ടിടത്തിന്റെ വളപ്പിലേക്ക് വിനീഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് അക്രമിസംഘം പിന്തുടരുകയായിരുന്നു. വെട്ടേറ്റ് തലപിളർന്ന വിനീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കൊലയ്ക്ക് ശേഷം ശോഭാ ജോണിനെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തുകയായിരുന്നു. ഇതോടെ കേരളത്തിൽ ആദ്യമായി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട വനിതയായി ശോഭാ ജോൺ. കേസിൽ മൂന്നാം പ്രതിയായിരുന്നു ശോഭ. കേപ്പൻ അനിൽ എന്ന അനിൽ കുമാർ ആണ് കേസിലെ ഒന്നാം പ്രതി, പൂക്കട രാജൻ, ചന്ദ്രബോസ്, അറപ്പ് രതീഷ്, സജു, വിമൽ, രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.





