Connect with us

Kerala

ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്ത ദുരാചാരമായി തെറ്റിദ്ധരിച്ചു; മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് അഖില കേരള തന്ത്രി സമാജം

സംഭവം ഇപ്പോള്‍ വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും പ്രസ്താവനയിലുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  ജാതി വിവേചനം നേരിട്ടെന്ന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തില്‍ പ്രതികരണവുമായി അഖില കേരള തന്ത്രി സമാജം. ക്ഷേത്രത്തിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സംഭവിച്ച ഒരു കാര്യത്തെ അയിത്ത ദുരാചാരമായി മന്ത്രി തെറ്റിധരിക്കുകയായിരുന്നുവെന്ന് തന്ത്രി സമാജം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ക്ഷേത്ര പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കാറില്ല. സംഭവം ഇപ്പോള്‍ വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും പ്രസ്താവനയിലുണ്ട്

അഖില കേരള തന്ത്രി സമാജത്തിന്റെ ഔദ്യോഗിക പ്രസ്താവന:

സാമുദായിക ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ദുരുദ്ദേശ്യപരമയ വിവാദ വിഷയങ്ങളില്‍ ക്ഷേത്ര വിശ്വാസികള്‍ അകപ്പെട്ടുപോകരുത്. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്തം ആചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാത്രമാണ്.

കേരളാചാരപ്രകാരം ക്ഷേത്രങ്ങളില്‍ പാലിക്കുന്ന ശുദ്ധമെന്നത് തീര്‍ത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്.

പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല.ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണ്.

പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തില്‍ അപ്പോള്‍ മാത്രം വിളക്കു കൊളുത്താന്‍ നിയുക്തനായ മേല്‍ശാന്തി പൂജയ്ക്കിടയിലാണു വിളക്കു കൊളുത്തുവാനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടി വന്നത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കര്‍മം പൂര്‍ത്തീകരിക്കുവാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചു തന്നെ അക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ടു മാസങ്ങള്‍ക്കിപ്പുറത്ത് കേരളമാകെ ചര്‍ച്ചയാകുന്ന വിധത്തില്‍ വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വരെ പ്രവര്‍ത്തി ചെയ്തിരുന്ന പൂജാരിമാര്‍ക്കെതിരെ അവര്‍ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോള്‍ ഗുരുതരമായ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നു.

യാഥാര്‍ഥ്യം ഇതാണ് എന്നിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ മുന്‍നിര്‍ത്തി ജാതി, വര്‍ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേല്‍ശാന്തിയും അദ്ദേഹം ഉള്‍പ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കപ്പെടുകയാണ് ഇന്ന് ചിലര്‍ ചെയ്യുന്നത്.

തികച്ചും നിര്‍ദോഷമായ ഒരു പ്രവര്‍ത്തിയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും സമൂഹത്തില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ അയിത്തം നിലനില്‍ക്കുന്നു എന്ന പേരില്‍ സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു. ഇത്തരം ദുരുദ്ദേശ്യപരമായ വിവാദങ്ങളില്‍ യഥാര്‍ഥ ക്ഷേത്ര വിശ്വാസികള്‍ അകപ്പെട്ടുപോകരുതെന്ന് അഖില കേരള തന്ത്രി സമാജം അഭ്യര്‍ഥിക്കുന്നു.

 

Latest