Connect with us

k.sudhakaran

'പുര കത്തുമ്പോള്‍ ചാടിക്കയറി കഴുക്കോല്‍ ഊരിയെടുത്ത മന്ത്രി'; ശൈലജ ടീച്ചര്‍ക്കെതിരെ കെ സുധാകരന്‍

'കേരളത്തിന്റെ ആരോഗ്യവകുപ്പ് നിര്‍ജ്ജീവവും ഡെങ്കി പനി കൊവിഡ് എന്നിവയെ പ്രതിരോധിക്കുന്നതില്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം അന്നേ പറഞ്ഞിട്ടുണ്ട്'

Published

|

Last Updated

കണ്ണൂര്‍ | കൊവിഡ് കാലത്ത് പി പി ഇ കിറ്റും തെര്‍മോമീറ്ററും എ സിയും ഫ്രിഡ്ജുമുള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ വാങ്ങിയതില്‍ സാമ്പത്തിക തിരിമറി ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കൊവിഡിന്റെ ആദ്യ തരംഗ സമയത്ത് കേരളത്തിലെ ജനങ്ങള്‍ ആശങ്കാകുലരായി വിറങ്ങലിച്ചു നിന്ന കാലത്ത് ഇതൊരവസരമാക്കി മന്ത്രിയും സംഘവും തീവെട്ടി കൊള്ള നടത്തുകയായിരുന്നു എന്നാണ് ആരോപണം. 550 രൂപയുടെ പിപിഇ കിറ്റ് 1550 രൂപയ്ക്ക് ഒരു തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് വാങ്ങിയത്, 1500 രൂപ വിലയുള്ള തെര്‍മോമീറ്റര്‍ 5400 രൂപയ്ക്ക് വാങ്ങി ലക്ഷങ്ങള്‍ വെട്ടിച്ചത്, പൊതുവിപണിയേക്കാള്‍ 10000 രൂപ കൂടുതല്‍ വില നല്‍കി ആരോഗ്യവകുപ്പില്‍ എസി, ഫ്രിഡ്ജ് എന്നിവ വാങ്ങിയത് തുടങ്ങീ ലക്ഷക്കണക്കിന് രൂപയുടെ അഴിമതികളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് എന്ന് സുധാകരന്‍ ആരോപിച്ചു.

കേരളത്തിന്റെ ആരോഗ്യവകുപ്പ് നിര്‍ജ്ജീവവും ഡെങ്കി പനി കൊവിഡ് എന്നിവയെ പ്രതിരോധിക്കുന്നതില്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം അന്നേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാധ്യമ സഖാക്കളെക്കൊണ്ട് വാഴ്ത്തുപാട്ടുകള്‍ എഴുതിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തുടര്‍ഭരണം നേടുകയായിരുന്നു ഇടതുമുന്നണി എന്നും കെ പി സി സി പ്രസിഡന്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

പുര കത്തുമ്പോള്‍ വാഴ വെട്ടുക മാത്രമല്ല, കത്തിക്കൊണ്ടിരിക്കുന്ന പുരയിലേക്ക് ചാടിക്കയറി കഴുക്കോല്‍ കൂടി ഊരിയെടുത്ത മന്ത്രിയായിട്ടാണ് കെ കെ ഷൈലജ ഇന്ന് കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ നില്‍ക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം ആരോഗ്യ മന്ത്രി ആയിരുന്നിട്ടും നോട്ടു കെട്ടുകള്‍ വാരി വിതറി നിങ്ങള്‍ വെള്ളി വെളിച്ചത്തില്‍ നിര്‍ത്തിയ ഷൈലജയെ പോലുള്ള ബിംബങ്ങളുടെ അഴിമതിക്കറ പുരണ്ട യഥാര്‍ത്ഥ രൂപം ജനങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. ഈ അഴിമതികള്‍ക്കും അനീതികള്‍ക്കും  കണക്കു പറയിക്കാതെ കാലം കടന്നു പോകില്ലെന്നും സുധാകരന്‍ പറഞ്ഞു.

Latest