Connect with us

Kerala

ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തി 24കാരിയെ മണിക്കൂറുകളോളം പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് ഫയര്‍ ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആണ്‍സുഹൃത്തും രക്ഷപ്പെട്ടത്

Published

|

Last Updated

കൊച്ചി |  കൊച്ചിയില്‍ രാത്രി ആണ്‍സുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മന്‍സിലില്‍ എന്‍ എസ് ഡാനിഷ് (28), കൊല്ലം പരവൂര്‍ ആറ്റിന്‍പുറം വീട്ടില്‍ രാഹുല്‍ (39) എന്നിവരാണ് അറസ്റ്റിലായത്.മൂന്നാം പ്രതി അതുലിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

ആണ്‍സുഹൃത്തിന്റെ കണ്‍മുന്നില്‍ വച്ച് യുവതിയെ മണിക്കൂറുകളോളം ഇവര്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് ഫയര്‍ ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആണ്‍സുഹൃത്തും രക്ഷപ്പെട്ടത്.കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ഹോട്ടലിന്റെ പത്താംനിലയില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

യുവതിയും എറണാകുളം സ്വദേശിയായ ആണ്‍സുഹൃത്തും കെട്ടിടത്തിന്റെ മുകള്‍നിലയിലേക്ക് പോകുമ്പോള്‍ പ്രതികള്‍ താഴത്തെ നിലയിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിച്ചത്

.രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തെത്തിയ യുവതി ഹെല്‍പ്പ്ലൈനില്‍ വിളിച്ചതോടെ പോലീസെത്തി ഇരുവരെയും സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികള്‍ കടന്നിരുന്നു. സംഭവത്തിന് ശേഷം രാവിലെ കെട്ടിടത്തിനു സമീപം ബൈക്കില്‍ മൂന്നുപേര്‍ എത്തിയതായി പോലീസിനു വിവരം ലഭിച്ചു.സിസി ടിവിയില്‍ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്. യുവതിയുടെ ബാഗില്‍ നിന്ന് ആണ്‍സുഹൃത്തിന്റെ സണ്‍ഗ്ലാസ് കൈക്കലാക്കിയ മൂന്നാംപ്രതി അതുല്‍ സാമൂഹിക മാധ്യമത്തില്‍ അത് ധരിച്ച് പോസ്റ്റിട്ടിരുന്നു.

Latest