Education
അലിഗഢ് സർവകലാശാല തുറക്കുന്നത് നീട്ടി
ന്യൂഡൽഹി | പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിനും തുടർന്നുണ്ടായ പോലിസ് അതിക്രമത്തിനും പിന്നാലെ അടച്ചിട്ട അലിഗഢ് മുസ്്ലിം സർവകലാശാല തുറക്കുന്നത് നീട്ടി.
ഈ മാസം ആറ് മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്നലെ ചേർന്ന ഡീനുമാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗം ഇത് നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു. കോളജ് ഒരു ദിവസം തുറക്കുന്നതിന് പകരം ഘട്ടം ഘട്ടമായി തുറക്കാനാണ് യോഗത്തിലുണ്ടായ തീരുമാനം.
ഡിസംബറിൽ നടത്താനാകാതെ പോയ പരീക്ഷകൾ അടുത്ത സെമസ്റ്ററിനൊപ്പം നടത്തും. അക്കാദമിക ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഉഷ്ണകാല അവധി ദിവസങ്ങളിൽ മാറ്റം വരുത്തും. ക്ലാസുകൾ തുടങ്ങിയ ശേഷമേ ഹോസ്റ്റലുകൾ തുറക്കുകയുള്ളൂവെന്നും വിദ്യാർഥികൾ നേരത്തേ എത്തേണ്ടതില്ലെന്നും സർവകലാശാലാ അധികൃതർ അറിയിച്ചു.
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഡിസംബർ 15നാണ് അലിഗഢ് സർവകലാശാല അടച്ചത്. വിദ്യാർഥികളെ മർദിക്കാൻ ക്യാന്പസിലേക്ക് പോലിസിനെ വിളിച്ചു വരുത്തിയ വൈസ് ചാൻസലറുടെ നടപടിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.