Connect with us

Kerala

മലേഷ്യയില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ്

Published

|

Last Updated

തിരുവനന്തപുരം: മലേഷ്യയില്‍ തൊഴില്‍ തേടിപ്പോകുന്ന മലയാളികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേര്‍ വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചതിയില്‍പ്പെട്ട് തട്ടിപ്പിനിരയായതായും നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ മലേഷ്യയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ 19 പേരെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. ഇതിനുശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനാലാണ് മുന്നറിയിപ്പ്.

പാസ്പോര്‍ട്ടിന്റെയും വിസിറ്റിംഗ് വിസയുടേയും കാലാവധി തീര്‍ന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുളള കേരള സര്‍ക്കാരിന്റെ രണ്ട് സ്ഥാപനത്തില്‍ ഒന്നാണ് നോര്‍ക്ക റൂട്ട്‌സ്. നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ മേഖലകളില്‍ ജി.സി.സി രാജ്യങ്ങളിലേക്കുള്ള നോര്‍ക്ക റൂട്ട്‌സ് മുഖേനയുള്ള റിക്രൂട്ട്‌മെന്റ് തികച്ചും സുതാര്യമാണ്. പ്രസ്തുത സാഹചര്യങ്ങളില്‍ മലേഷ്യയില്‍ തൊഴില്‍തേടി പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക-റൂട്ട്‌സ് കാള്‍സെന്ററില്‍ (18004253939 ഇന്ത്യയില്‍) (00918802012345 വിദേശത്ത്) ലഭിക്കും.