International
ഒടുവിൽ റോഹിങ്ക്യൻ മുസ്ലിംകൾക്ക് സഹായ ഹസ്തവുമായി ഇന്ത്യ
ധാക്ക: പിറന്ന നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് ഒടുവില്‍ ഇന്ത്യയുടെ സഹായമെത്തുന്നു. ഇവര്‍ക്ക് ആവശ്യമായ സാധന സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം നാളെ ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തും. ഇന്ത്യയിലെ ബംഗ്ലദേശ് ഹൈക്കമ്മീഷണര്‍ സയ്യിദ് അലി വിദേശകാര്യ സെക്രട്ടറി എസ് ഹരിശങ്കറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കാന്‍ ഇന്ത്യ രംഗത്ത് വന്നത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളോടുള്ള ഇന്ത്യയുടെ സമീപനത്തെ നേരത്തെ യുഎന്‍ വിമര്‍ശിച്ചിരുന്നു.
ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷവര്‍ധന്‍ ശ്രീഗേല വഴിയാണ് സാധന സാമഗ്രികള്‍ റോഹിങ്ക്യന്‍ ക്യമ്പില്‍ എത്തിക്കുക. മ്യാന്‍മര്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ ബംഗ്ലാദേശ് നേരത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടിയിരുന്നു. നാല് ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്ലിംകള്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. ഇവരില്‍ വലിയൊരു വിഭാഗം ബംഗ്ലാദേശിലാണ് അഭയം തേടിയത്.