Connect with us

National

കാവേരി: ട്രെയിന്‍ തടയല്‍ പ്രക്ഷോഭം തുടരുന്നു

Published

|

Last Updated

ചെന്നൈ: കാവേരി വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് തമിള്‍ മാനില കോണ്‍ഗ്രസ് നേതാവ് ജി കെ വാസനെയും 300 കര്‍ഷകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. എം ഡി എം കെ ജനറല്‍ സെക്രട്ടറി വൈകോ, വി സി കെ മേധാവി തിരുമാവളവന്‍, ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നാം തമിഴര്‍ കച്ചി നേതാവ് സീമന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. തിരിച്ചിറപ്പള്ളി, തഞ്ചാവൂര്‍ ജില്ലകളിലും സമാനമായ പ്രതിഷേധങ്ങള്‍ അരങ്ങേറി. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് നിരവധി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും കര്‍ഷകരെയും പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയും തമിഴ്‌നാടുമായുള്ള കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇരു സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2000 ഘന അടി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ കര്‍ണാടകയോട് സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടു.

Latest