Editors Pick
ഇനി ആർക്കും നിങ്ങളുടെ മുഖം വെച്ച് വ്യാജ വീഡിയോ ഉണ്ടാക്കാനാകില്ല; ഡീപ് ഫേക്കുകൾക്ക് പൂട്ടിട്ട് യൂട്യൂബ്
യൂട്യൂബ് ഡീപ് ഫേക്ക് ഡിറ്റക്ഷൻ സംവിധാനം വിപുലീകരിക്കുന്നു; താരങ്ങൾക്കും അത്‌ലറ്റുകൾക്കും ഇനി സുരക്ഷയേറും
സാൻഫ്രാൻസിസ്കോ | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകൾ തടയുന്നതിനായി യൂട്യൂബ് തങ്ങളുടെ ലൈക്നസ് ഡിറ്റക്ഷൻ ടൂളുകൾ വിപുലീകരിക്കുന്നു. നേരത്തെ തിരഞ്ഞെടുത്ത ചില വ്യക്തികൾക്ക് മാത്രം ലഭ്യമായിരുന്ന ഈ സുരക്ഷാ സംവിധാനം ഇനി മുതൽ അഭിനേതാക്കൾ, കായിക താരങ്ങൾ, സംഗീതജ്ഞർ, ക്രിയേറ്റർമാർ എന്നിവർക്കെല്ലാം ലഭ്യമാകും. യൂട്യൂബ് ചാനൽ ഇല്ലാത്തവർക്കും തങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം എന്നതാണ് പ്രധാന സവിശേഷത.
ഈ പുതിയ സംവിധാനം വഴി impersonation അഥവാ ആൾമാറാട്ടം ഭീഷണി നേരിടുന്നവർക്ക് തങ്ങളുടെ മുഖത്തിന്റെ ചിത്രങ്ങൾ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യാം. യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്ന മറ്റ് വീഡിയോകളിൽ ഈ വ്യക്തികളുടെ മുഖം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് സിസ്റ്റം പരിശോധിക്കും. ഇതിനായി ഫേസ് സ്കാനുകളും ഗവൺമെന്റ് ഐ ഡികളും ഉപയോഗിച്ചാണ് വെരിഫിക്കേഷൻ നടത്തുന്നത്. ഇത്തരത്തിൽ വ്യാജ വീഡിയോകൾ കണ്ടെത്തിയാൽ പ്ലാറ്റ്‌ഫോം ഉടൻ തന്നെ ബന്ധപ്പെട്ട വ്യക്തിക്ക് മുന്നറിയിപ്പ് നൽകും. ഇത് വഴി തങ്ങളുടെ പേരും പ്രശസ്തിയും ദുരുപയോഗം ചെയ്യുന്നത് തടയാൻ അവർക്ക് സാധിക്കും.

2024 സെപ്റ്റംബറിലാണ് യൂട്യൂബ് ആദ്യമായി ഈ സംവിധാനം വികസിപ്പിച്ചു തുടങ്ങിയത്. തുടക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ സ്ഥാനാർത്ഥികൾ എന്നിവർക്ക് മാത്രമായിരുന്നു ഈ സേവനം. എന്നാൽ ഡീപ് ഫേക്ക് വീഡിയോകൾ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ വിഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
പോപ്പ് ഒരു പഫ്ഫർ ജാക്കറ്റ് ധരിച്ചു നിൽക്കുന്നത് പോലുള്ള തമാശരൂപേണയുള്ള ഡീപ് ഫേക്കുകൾ യൂട്യൂബ് അനുവദിക്കുമെങ്കിലും, മറ്റൊരാളെ ഉപദ്രവിക്കുന്ന രീതിയിലുള്ള വീഡിയോകൾക്കെതിരെ കർശന നടപടിയുണ്ടാകും. എ ഐ സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് വ്യാജ വീഡിയോകൾ തിരിച്ചറിയുന്നത് കൂടുതൽ സങ്കീർണ്ണമാകുമെന്നും അത് നേരിടാൻ തങ്ങൾ സജ്ജമാണെന്നും യൂട്യൂബ് അധികൃതർ വ്യക്തമാക്കി.
Summary
YouTube has announced the expansion of its AI-powered likeness detection tools to a broader group of individuals, including actors, athletes, and musicians. This system allows users to protect their identity by cross-checking face scans against uploaded content to identify potential deepfakes and imposters. The tool is now available even to those who do not own a YouTube channel, providing a robust defense against harmful AI-generated misrepresentations.





