Connect with us

Kerala

തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ല: എം വി ഗോവിന്ദന്‍

പ്രതിപക്ഷം ഇത്തരം കാര്യങ്ങള്‍ ആയുധമാക്കുന്നത് സ്വാഭാവികം

Published

|

Last Updated

തിരുവനന്തപുരം | പേരൂര്‍ക്കടയില്‍ ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പോലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാര്‍ക്ക് എതിരെ പാര്‍ട്ടിയും സര്‍ക്കാരും കടുത്ത നടപടി സ്വീകരിക്കും. പ്രതിപക്ഷം ഇത്തരം കാര്യങ്ങള്‍ ആയുധമാക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പോലീസ് പരാതിക്കാരിയോടു സ്വീകരിച്ച നടപടി സംബന്ധിച്ച് കര്‍ശനമായ പരിശോധന ആരംഭിച്ചു. ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട സ്റ്റേഷനിലെ സി സി ടി വി ക്യാമറകള്‍ പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത സ്ത്രീയോട് ഏതെല്ലാം ഉദ്യോഗസ്ഥരാണ് മോശമായി പെരുമാറിയെന്ന് പരിശോധിക്കും. വെള്ളം ചോദിച്ചപ്പോള്‍ ടോയ്ലെറ്റില്‍ പോകാന്‍ പോലീസുകാര്‍ പറഞ്ഞുവെന്ന ബിന്ദുവിന്റെ ആരോപണവും അന്വേഷിക്കും. നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടെന്ന് ബോധ്യപ്പെട്ടുവെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പ്രതികരിച്ചു.ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് പോലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ് ഐയും സംഘവും ദളിത് സ്ത്രീക്ക് മുന്നില്‍ അധികാരം പ്രയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.

അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസില്‍ മോഷണത്തിന് പരാതി നല്‍കിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ പേരൂര്‍ക്കട പോലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയാണ്. കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യം ചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പോലീസിന്റെ ഭീഷണി. പിറ്റേന്ന് വീട്ടില്‍ നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞു വിടുകയായിരുന്നു.