Connect with us

Kerala

മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് വീടു നിര്‍മിക്കാന്‍ പിരിച്ച പണം എവിടെ?; യൂത്ത് കോണ്‍ഗ്രസ് പഠന ക്യാമ്പില്‍ ചോദ്യമുയര്‍ന്നു

വീടു നിര്‍മിക്കാത്തതിനെതിരെ വയനാട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം തുടങ്ങിവെച്ചത്

Published

|

Last Updated

ആലപ്പുഴ | വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി വീടു നിര്‍മിക്കാന്‍ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പണം പിരിച്ചെങ്കിലും വീടു നിര്‍മിച്ചില്ലെന്ന് ആരോപണം. ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചയിലാണ് വയനാട് ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത പണം എന്തു ചെയ്തു എന്ന ചോദ്യം ഉയര്‍ന്നത്.

വയനാട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം തുടങ്ങിവെച്ചത്. തുടര്‍ന്ന് മറ്റുജില്ലകളിലെ പ്രതിനിധികളും നേതൃത്വത്തിനെതിരായ വിമര്‍ശനം തുടര്‍ന്നു. വയനാട്ടില്‍ വീടുകള്‍ നിര്‍മിക്കുന്നതിനായി ഒരു മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കണമെന്നായിരുന്നു നിര്‍ദേശം. പണം പിരിച്ചു തരാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ മാറ്റുമെന്ന് ഭീഷണി മുഴക്കിയാണ് പണപ്പിരിവു നടന്നത്. ഭൂരിപക്ഷം കമ്മിറ്റികളും പണം നല്‍കിയിട്ടും വീടുപണി തുടങ്ങിയില്ലെന്നും ഇത് നാണക്കേടായെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചിച്ചു.

പിരിച്ചെടുക്കുന്ന 2.80 കോടി രൂപയും സ്‌പോണ്‍സര്‍ഷിപ്പ് തുകയും ഉപയോഗിച്ച് 30 വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. വയനാട്ടില്‍ 20 വീടുകള്‍ ഡി വൈ എഫ് ഐ പൂര്‍ത്തിയാക്കിയിട്ടും യൂത്ത് കോണ്‍ഗ്രസിന് ഒരു വീടിന്റെ പോലും പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടക്കാത്തത് നാണക്കേടാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയത് സംഘടനയില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ആകെ 88 ലക്ഷം രൂപയാണ് അക്കൗണ്ടില്‍ വന്നതെന്നും അതിനാലാണ് പ്രവൃത്തി തുടങ്ങാന്‍ കഴിയാത്തതെന്നും പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കി.

 

Latest