Connect with us

Kerala

ചില്ലറ വോട്ടിന് വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല; വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി

നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകള്‍ക്ക് പുറകെ പോയവരാണ് കോണ്‍ഗ്രസ്.

Published

|

Last Updated

തൃശൂര്‍ |  പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഡീല്‍ ആരോപണത്തില്‍ വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം ഞങ്ങള്‍ കാണിക്കാറില്ലെന്നും ശുദ്ധ അസംബന്ധം പറയാന്‍ സതീശന് ഒരു മടിയുമില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ ആര്‍എസ്എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആര്‍എസ്എസിന്റെ പ്രധാന ടാര്‍ഗറ്റ് ആയിരുന്നു താനെന്നും പിണറായി പറഞ്ഞു

നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകള്‍ക്ക് പുറകെ പോയവരാണ് കോണ്‍ഗ്രസ്. യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാറില്ല.വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ കഴിഞ്ഞ മാസമാണ് നടന്നത്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ജനങ്ങള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ടെന്നും പിണറായി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ അല്ല തീരുമാനം എടുത്തത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.ഒരു പാട് പേര്‍ വീടുകള്‍ നിര്‍മിക്കാന്‍ സന്നദ്ധത കാണിച്ചു

മുസ്ലിംലീഗ് സ്വന്തമായി വീട് നിര്‍മ്മിക്കുകയാണെന്ന് പറഞ്ഞു. അപ്പോഴും പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. അവര്‍ അവരുടെ നിലപാടുമായി മുന്നോട്ടുപോയി.കോണ്‍ഗ്രസ് ടൗണ്‍ഷിപ്പുമായി സഹകരിക്കുമെന്നാണ് അന്നേരമുണ്ടായിരുന്ന ധാരണ. ഒരു ദുരന്തം ഉണ്ടായാല്‍ പണം പിരിച്ച് പദ്ധതി നടപ്പിലാക്കാതിരിക്കുന്നത് ഗുരുതര കാര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശം നാടിനെ അപരമത വിദ്വേഷത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ്. എങ്ങനെയാണ് അത്തരത്തിലുള്ള പ്രസ്താവന നടത്താന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്.ഏതെങ്കിലും ഒരു മതവിഭാഗത്തില്‍ പെട്ടവര്‍ മാത്രമേ മത്സരിക്കാനും ജയിക്കാനും പറ്റൂ എന്ന് കരുത്തുന്നത് ശരിയല്ല.ഗുരുവായൂരിലെ ജനങ്ങള്‍ അത്തരം പ്രസ്താവനകള്‍ കൊണ്ട് തെറ്റിദ്ധരിക്കപ്പെടില്ല.അമ്പലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഒരു പോറലും ഏല്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest