Connect with us

Kerala

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു

51 വോട്ടു നേടിയാണ് ബിജെപിയിലെ വി വി രാജേഷ് വിജയിച്ചത്. 

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു.  51 വോട്ടു നേടിയാണ് ബിജെപിയിലെ വി വി രാജേഷ് വിജയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തെ ഒരു കോര്‍പ്പറേഷനില്‍ ബിജെപി അധികാരം നേടുന്നത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ അനുകുമാരിയുടെ മേല്‍നോട്ടത്തിലായിരുന്നു മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.  എല്‍ഡിഎഫിന്റെ ആര്‍ പി ശിവജി, യുഡിഎഫിന്റെ കെ എസ് ശബരിനാഥന്‍ എന്നിവരാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. നഗരസഭയിലെ 99 കൗണ്‍സിലര്‍മാരാണ് വോട്ടു രേഖപ്പെടുത്തിയത്. പാറ്റൂരില്‍ നിന്നുള്ള സ്വതന്ത്രന്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് വോട്ടു ചെയ്തു. പൗണ്ട് കടവ് ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കോണ്‍ഗ്രസിന്റെ രണ്ടു വോട്ടുകള്‍ അസാധുവായി. കെ ആര്‍ ക്ലീറ്റസ്, എസ് ലതിക എന്നീ കൗണ്‍സലര്‍മാരുടെ വോട്ടുകളാണ് അസാധുവായത്.

ശബരിനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ ആര്‍ പി ശിവജിക്ക് 29 വോട്ടും ലഭിച്ചു. ഫലപ്രഖ്യാപനത്തിനുശേഷം വി വി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വോട്ടെടുപ്പിന് പിന്നാലെ ബിജെപിയിലെ 20 അംഗങ്ങള്‍ ചട്ടവിരുദ്ധമായാണ് കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തതെന്നും അവരുടെ വോട്ടുകള്‍ എണ്ണരുതെന്നും സിപിഎം നേതാവ് എസ് പി ദീപക് ആവശ്യപ്പെട്ടു. ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സിപിഎമ്മിന്റെ ആവശ്യം ജില്ലാ കലക്ടര്‍ തള്ളി. സത്യപ്രതിജ്ഞ ചെയ്ത് രജിസ്റ്ററില്‍ ഒപ്പുവെച്ചതോടെ ഇവര്‍ കൗണ്‍സിലര്‍മാരായെന്ന് കലക്ടര്‍ പറഞ്ഞു.

എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടുന്ന അവസരത്തില്‍ ഉന്നയിക്കാതിരുന്നതെന്തുകൊണ്ടെന്നും കലക്ടര്‍ ചോദിച്ചു. പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.