National
'ദി കേരള സ്റ്റോറി'ക്ക് അനുമതി നൽകിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശ്രുത് ധർമാധികാരി ഇനി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
അപ്പീലിൽ വിധി പറയുന്നതിന് മുമ്പ് ഇന്നലെ ചേർന്ന സുപ്രീം കോടതി കൊളീജിയമാണ് സുശ്രുത് അരവിന്ദ് ധർമാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തത്.
തിരുവനന്തപുരം | വിവാദ ചിത്രം ‘ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഏർപ്പെടുത്തിയ സ്റ്റേ റദ്ദാക്കി പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബഞ്ചിലെ അംഗം ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി ഇനി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. അപ്പീലിൽ വിധി പറയുന്നതിന് മുമ്പ് ഇന്നലെ ചേർന്ന സുപ്രീം കോടതി കൊളീജിയമാണ് സുശ്രുത് അരവിന്ദ് ധർമാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തത്.
നിലവിലെ ചീഫ് ജസ്റ്റിസ് മണീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് 5 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മാർച്ച് 6 ന് അദ്ദേഹം പുതിയ ചുമതലയേൽക്കും. 1966 ജൂലൈ 8 ന് റായ്‌പൂരിൽ ജനിച്ച അദ്ദേഹം നാഗ്പൂർ സർവകലാശാലയിൽ നിന്നാണ് നിയമബിരുദം നേടിയത്. 1992 ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റ്, ആർ ബി ഐ എന്നിവയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട്.
2016 ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായും 2018 ൽ സ്ഥിരം ജഡ്ജിയായും നിയമിതനായി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അദ്ദേഹം കേരള ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റത്.
‘ദി കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് പ്രദർശനാനുമതി നൽകിയത്. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബഞ്ചാണ് കേസിൽ വാദം കേട്ടത്. സെൻസർ ബോർഡ് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വർഗീയ ചേരിതിരിവിനും വിദ്വേഷത്തിനും സിനിമ കാരണമായേക്കാമെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നേരത്തെ ചിത്രത്തിന് സ്റ്റേ ഏർപ്പെടുത്തിയത്.
Summary
The Kerala High Court division bench has cleared the release of the film ‘The Kerala Story 2 – Goes Beyond’ by considering the appeal against a previous stay order. Justice Sushrut Arvind Dharmadhikari, who presided over the hearing, has been officially appointed as the new Chief Justice of the Madras High Court. He will assume the new role on March 6, following the retirement of the current Chief Justice.



